യുഡിഎഫ് ഭരണം മലയാളികളെയാകെ നാണം കെടുത്തുന്നു: എം സ്വരാജ്

അമ്പലപ്പുഴയിൽ സീതാറാം യെച്ചൂരി അനുസ്മരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യുന്നു
അന്പലപ്പുഴ
യുഡിഎഫ് സർക്കാറിന്റെ ഭരണം മലയാളികളെയാകെ നാണം കെടുത്തുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. വഞ്ചനയും ചതിയുമല്ലാതെ സംസ്ഥാന സർക്കാരിൽ നിന്ന് ഇനിയൊന്നും കിട്ടാനില്ലെന്ന് നാലുമാസത്തെ അനുഭവങ്ങളിലൂടെ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങിയെന്നും സ്വരാജ് പറഞ്ഞു. സിപിഐ എം അന്പലപ്പുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തെ എല്‍ഡിഎഫ് ഭരണത്തിൽ ഇങ്ങനെ ഒരാൾക്കും പറയേണ്ടിവന്നിട്ടില്ല. സ്ത്രീസുരക്ഷാ പദ്ധതി നിർത്തലാക്കി. ലൈഫ് ഭവന പദ്ധതിയിൽ ഇനിയാരും വീടിനായി കാത്തിരിക്കേണ്ട. തൂഫാനിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ സ്വന്തക്കാരന്‍തന്നെ. തട്ടിപ്പ്, വെട്ടിപ്പ്, എംഡിഎംഎ, വർഗീയ ഫാസിസ്റ്റുകൾക്ക് മുന്നിൽ മുട്ടുമടക്കൽ, വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് പണം പിരിവ് ഇങ്ങനെ ഓരോ ദിവസവും മലയാളികളെ നാണം കെടുത്തുകയാണ് യുഡിഎഫ് ഭരണം. കൂടാതെ എതിര്‍ക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും പിന്തുടര്‍ന്ന് പകവീട്ടുന്നു. ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും സ്ഥലം മാറ്റാതിരിക്കാനും ലക്ഷങ്ങളാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ കൈക്കൂലി വാങ്ങുന്നത്. അന്യായ സ്ഥലം മാറ്റത്തെ തുടർന്ന് നാല് ജീവനുകൾ പൊലിഞ്ഞു. ഇതിൽ മൂന്നുപേർ ആത്മഹത്യ ചെയ്യുകയായിരുന്നു. യുഡിഎഫിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ആരും ഇന്ന് സന്തുഷ്ടരല്ലെന്നും സ്വരാജ് പറഞ്ഞു. വളഞ്ഞവഴി ജങ്ഷന് സമീപം സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി ഷാംജി, ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ പി ഗുരുലാൽ, വി കെ ബൈജു, മോഹൻകുമാർ, ബി അൻസിരി, കെ കൃഷ്‌ണമ്മ, വി എസ് മായാദേവി, ഡി ദിലീഷ്, വണ്ടാനം ലോക്കൽ സെക്രട്ടറി എ അജയകുമാർ, അനിത സതീഷ് എന്നിവർ സംസാരിച്ചു.









0 comments