മോദിയുടെ ശ്രമം അമേരിക്കൻ മോഡലിന്: ബിനോയ് വിശ്വം

ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ജില്ലയിലേക്ക് സ്വീകരിക്കുന്നു
ആലപ്പുഴ
പുന്നപ്ര–വയലാർ തൊഴിലാളി മുന്നേറ്റം അറബിക്കടലിൽ എറിഞ്ഞ അമേരിക്കൻ മോഡൽ തിരികെ കൊണ്ടുവരാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ല എന്നത് ഉൾപ്പെടെ കാര്യങ്ങൾ മോദി സമ്മതിച്ചെന്ന് അറിയിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ്. ട്രംപിന്റെ കാൽക്കൽ ഇന്ത്യയെ പണയപ്പെടുത്തുകയാണ് മോദി. എൽഡിഎഫ് തെക്കൻ മേഖല ജാഥയ്‌ക്ക് നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു ക്യാപ്‌റ്റ ൻകൂടിയായ ബിനോയ് വിശ്വം. ഇന്ത്യയുടെ കാര്യം പറയേണ്ടത് ഇന്ത്യൻ പാർലമെന്റല്ലേ, ട്രംപ് അല്ലല്ലോ എന്ന് കോൺഗ്രസ് ചോദിക്കില്ല. കേന്ദ്രബജറ്റിൽ കേരളം എന്നൊരു വാക്ക് ഉണ്ടായിരുന്നില്ല. ഇതിനെതിരെ പ്രമേയം നിയമസഭയിൽ വന്നപ്പോൾ കോൺഗ്രസ് ബഹിഷ്‌കരിച്ചു. അവിടെയിരുന്നാൽ ട്രംപിനും മോദിക്കും ആർഎസ്‌എസിനും എതിരെ പറയേണ്ടിവരും. കോൺഗ്രസ് മഹാത്‌മാഗാന്ധിയെ മറന്നു. ഗാന്ധി പറഞ്ഞ സ്വരാജിലേക്ക് ചുവടുവച്ചത് ഇടതുപക്ഷമാണ്. കേരളത്തിൽ 1957 ൽ ആദ്യ ഇടതുപക്ഷ സർക്കാർ അധികാരമേറ്റതുമുതൽ നമ്മൾ സ്വരാജിലേക്കുള്ള യാത്ര ആരംഭിച്ചു. മാറി വന്ന ഓരോ ഇടതുപക്ഷ സർക്കാരുകളും അത് ചെയ്‌തു. ലാഭകരമല്ലാത്ത സ്‌കൂളുകൾ പൂട്ടാൻ യുഡിഎഫ് തീരുമാനിച്ചു. എന്നാലിന്ന് പുതിയ സ്‌കൂളുകളും സ്‌മാർട് ക്ലാസ് മുറികളും വന്നു. ഇപ്പോൾ ഡിഗ്രിതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയിരിക്കുന്നു. ഇത് ഭാവിയിലേക്കുള്ള നിക്ഷേപമാണ്. കേരളത്തിന് വികസനത്തുടർച്ച വേണം. അതിനാലാണ് എൽഡിഎഫ-് മൂന്നാമൂഴം അഭ്യർഥിക്കുന്നത്–ബിനോയ് വിശ്വം പറഞ്ഞു.










0 comments