ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്

ചികിത്സയിലുള്ള തരുണ്‍ തങ്കച്ചന്
ആലപ്പുഴ
ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പല്ലുവേദനയ്‌ക്ക് കുത്തിവയ്‌പ്പെടുത്ത യുവാവ് തലകറങ്ങി വീണു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പത്താം വാർഡ് കഞ്ഞിപ്പാടം ലക്ഷംവീട് ഉന്നതിയിൽ തങ്കച്ചൻ–രജനി ദമ്പതികളുടെ മകൻ തരുൺ തങ്കച്ചനാണ് (29) കുത്തിവയ്‌പിനെ തുടർന്ന് കടുത്ത ശാരീരിക അസ്വസ്ഥത ഉണ്ടായത്. ആഹാരവും വെള്ളവും കുടിക്കാനാവാത്തതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പിതാവ് തങ്കച്ചന് കൂട്ടിരിക്കാൻ കഴിഞ്ഞ ഒമ്പതിന് ആശുപത്രിയിൽ എത്തിയ തരുൺ രാത്രി പല്ലുവേദനയെത്തുടർന്ന് അത്യാഹിത വിഭാഗത്തിലെത്തി ചികിത്സ തേടി. പരിശോധിച്ച ഡോക്ടർമാർ പല്ലിന് സമീപം കുത്തിവയ്‍പ്പ് നൽകിയ ഉടൻ തലകറങ്ങിവീണു. പുലർച്ചെ നാലുവരെ അത്യാഹിത വിഭാഗത്തിൽ കിടത്തി പറഞ്ഞുവിട്ടു. ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് രാവിലെ ഒപിയിലെത്തിയ തരുണിനെ വേദനസംഹാരികൾ നൽകി മടക്കി. വീണ്ടും തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തു. നാലുദിവസത്തിനുശേഷവും സാധാരണനിലയിലാകാത്തതിനാൽ ചികിത്സയിൽ തുടരുകയാണ്. അച്ഛനും മകനും ചികിത്സയിലായതോടെ കുടുംബം ദുരിതത്തിലായി. ഭാര്യയും മകനും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം ടൈൽസ് പണിക്കാരനായ തരുണാണ്. മരുന്നും ആഹാരവും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് തരുണിന്റെ അവസ്ഥയ്‌ക്ക് കാരണമെന്നും ചികിത്സാപ്പിഴവ് വരുത്തിയ ഡോക്‌ടർമാർക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.










0 comments