ക്വാർട്ടേഴ്‌സുകൾ ജീർണാവസ്ഥയിൽ
പൊലീസുകാരുടെ ജീവിതം ദുരിതം

മാന്നാർ പൊലീസ് സ്‌റ്റേഷനിലെ ജീർണാവസ്ഥയിലായ ക്വാർട്ടേഴ്‌സുകൾമാന്നാർ പൊലീസ് സ്‌റ്റേഷനിലെ ജീർണാവസ്ഥയിലായ ക്വാർട്ടേഴ്‌സുകൾ
മാന്നാർ
ചോർന്നൊലിച്ച് നശിക്കാറായ ക്വാർട്ടേഴ്സുകളിൽ നരകതുല്യ ജീവിതം നയിക്കുകയാണ് പൊലീസുകാർ. മാന്നാർ പൊലീസ് സ്‌റ്റേഷൻ വളപ്പിലെ 16 ക്വാർട്ടേഴ്‌സുകൾ ജീർണിച്ച് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. പടനിലം ചന്തയ്ക്ക് സമീപം പ്രവർത്തിച്ചിരുന്ന സ്‌റ്റേഷൻ 1972ൽ തൃക്കുരട്ടി ക്ഷേത്രത്തിന് വടക്കുള്ള 2.7 ഏക്കർ പുറമ്പോക്ക് ഭൂമിയിലേക്ക് മാറ്റിയപ്പോഴാണ് ക്വാർട്ടേഴ്‌സുകൾ നിർമിച്ചത്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കെട്ടിടങ്ങൾ നശിച്ചു. പരിസരം പൂർണമായും കാടുമൂടിയ നിലയിലാണ്. വഴികളിലൂടെ കാൽനടയാത്ര പോലും സാധ്യമാകില്ല. രണ്ട് കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ക്വാർട്ടേഴ്‌സിൽ കഴിയുന്നത്. അടുക്കളയും ഹാളും രണ്ട് മുറികളുമുള്ളതാണ് ക്വാർട്ടേഴ്സുകൾ. ഓടിട്ട മേൽക്കൂര തകർന്ന് തടി ഭാഗങ്ങൾ ചിതലരിച്ചും ദ്രവിച്ചും നശിച്ചു. ഭിത്തികൾ രണ്ടായി പൊട്ടിയ നിലയിലാണ്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം എസ് എച്ച് ഒ യും എസ്ഐമാരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വാടകവീടുകളിലാണ് താമസം. കാട് കേറിയ കെട്ടിടത്തിനുള്ളിൽ ഇഴജന്തുക്കളുടെയും, മരപ്പട്ടി, വവ്വാൽ, എലി എന്നിവയുടെയും വിഹാര കേന്ദ്രമാണ്. ഉപയോഗശൂന്യമായ കെട്ടിടങ്ങളും പരിസരവും തെരുവ് നായ്‌ക്കൾ കീഴടക്കിയിരിക്കുകയാണ്.










0 comments