വാനിഷായി വല്ലാത്തൊരു കാലം

കെ സുരേഷ്‌കുമാർ
Published on Mar 26, 2026, 12:29 AM | 1 min read
മാന്നാർ
മഴയൊന്നുപെയ്താൽ ക്ലാസ് മുറികളിലാകെ വെള്ളക്കെട്ട്, ഇടിഞ്ഞുവീഴാറായ കെട്ടിടം, പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ. ഇവയുടെയൊക്കെ നടുവിൽ വീർപ്പുമുട്ടുന്ന കുരുന്നുകൾ. 76 വർഷം പഴക്കമുള്ള തെക്കുംമുറി ഹരിജനോദ്ധാരണി ഗവ. എൽപി സ്കൂളിന്റെ പത്തുവർഷം മുൻപുള്ള അവസ്ഥയാണിത്. പരാതിയുമായെന്നും അധികാരികൾക്കുമുന്നിൽ നിന്ന ചെന്നിത്തല തെക്കുംമുറി നിവാസികളിന്ന് ഹാപ്പിയാണ്. എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂളിനുനൽകിയത് പുതുകെട്ടിടം, പുതുജീവൻ. മന്ത്രി സജി ചെറിയാന്റെ നിർദേശത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് 50 സെന്റിൽ സ്കൂളിന് ഇരുനില കെട്ടിടം നിർമിച്ചത്. എൽകെജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളിന്ന് ആധുനിക സൗകര്യങ്ങളോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിലാണ് പഠനം. യുഡിഎഫ് ഭരണകാലത്ത് ജീർണിച്ച സ്കൂൾ കെട്ടിടത്തിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ രക്ഷിതാക്കളും ഭയന്നു. വെള്ളപ്പൊക്കഭീഷണി നേരിടുന്ന ചെന്നിത്തലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴപെയ്താൽ സ്കൂളിലും ക്ലാസ് മുറികളിലും വെള്ളം കയറുന്നതും സാധാരണമായിരുന്നു. വെള്ളപ്പൊക്കത്തിലും ക്ലാസ് മുറികളെ സംരക്ഷിക്കുംവിധമാണ് പുതിയ കെട്ടിടനിർമാണം. ഓഫീസ് മുറിയടക്കം അഞ്ച് മുറികളും ഓഡിറ്റോറിയവും ശുചിമുറികളും അടങ്ങിയതാണ് കെട്ടിടം. മുറ്റം ഇന്റർലോക്ക് പാകി മനോഹരമാക്കി. സമീപത്തായി അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. പ്രവേശനം നേടുന്നവരുടെ എണ്ണവും കൂടി.










0 comments