രക്ഷാപ്രവർത്തനത്തിൽ ഏകോപനം ഇല്ല: എം വി ജയരാജൻ

വി കേശവൻ അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കാലവർഷക്കെടുതിയിൽ കേരളം നാഥനില്ലാക്കളരിയായെന്ന് സപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ. രക്ഷാപ്രവർത്തനത്തിൽ സർക്കാർ ഏകോപനം ഇല്ല. മത്സ്യത്തൊഴിലാളികളെ കാണാതായപ്പോൾ തെരച്ചിൽ നടത്താൻ വൈകി. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും പോലും കൃത്യമായി എത്തുന്നില്ല. പാർടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന വി കേശവന്റെ 22–-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അനുസ്‌മരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സദ്യ കഴിച്ച് ആഘോഷിക്കുകയായിരുന്നു മുഖ്യമന്ത്രി. ആ സമയം ഏത് നിക്ഷേപകനെ കാണാനാണ് മുഖ്യമന്ത്രി ഹെലിക്കോപ്റ്ററിൽ പോയത്. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് മംഗലാപുരത്തിന് പോയത് എന്തിനാണ്. മംഗലാപുരം യാത്ര പോലെ കൊച്ചി യാത്രയും ദുരൂഹമാണ് – എം വി ജയരാജൻ പറഞ്ഞു. ഏരിയ സെക്രട്ടറി ജി അജയകുമാർ അധ്യക്ഷനായി. ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ രാഘവൻ, കെ മധുസൂദനൻ, മുരളി തഴക്കര, ലീല അഭിലാഷ് എം എസ് അരുൺകുമാർ എംഎൽഎ, എ എം ഹാഷിർ, ആർ ഗംഗാധരൻ, സിബി വർഗീസ്, നികേഷ് തമ്പി, ബി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. കോശി അലക്‌സ് സ്വാഗതവും ജി രമേശ്കുമാർ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത വി കേശവന്റെ വീട്ടിലെത്തി സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വൈകിട്ട് അനുസ്‌മരണ റാലിയും രാവിലെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടന്നു.









0 comments