കോരിയെടുത്ത ചെളി ഇരുവശങ്ങളിലും കൂട്ടിയിടുന്നു
കാർത്തികപ്പള്ളി തോട് ശുചീകരണം അശാസ-്‌ത്രീയം

കാർത്തികപ്പള്ളി തോട്ടിൽനിന്ന് കോരിയെടുക്കുന്ന ചെളിയും മാലിന്യങ്ങളും വശങ്ങളിൽ കൂട്ടിയിട്ട നിലയിൽ
കാർത്തികപ്പള്ളി
അഴുക്കുചാലായി മാറിയ കാർത്തികപ്പള്ളി തോട് നവീകരിക്കാൻ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ അശാസ-്‌ത്രീയമെന്ന് പരാതി. തോട്ടിലെ ചെളിയും മണലും സുരക്ഷിതമായി നീക്കുന്നതിനുപകരം മണ്ണുമാന്തിയന്ത്രംകൊണ്ട് കോരി തോടിന്റെ ഇരുവശങ്ങളിൽ കൂട്ടിയിടുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. ശക-്‌തമായ മഴയിൽ ചെളിയും മണ്ണും വീണ്ടും തോട്ടിലേക്ക് ഒലിച്ചിറങ്ങാൻ ഇത് ഇടയാക്കും. ചെറുതനയിൽനിന്ന് ആരംഭിച്ച് കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിന്റെ ഭാഗമായ പൂത്തോട്ടിലാണ് കാർത്തികപ്പള്ളി തോട് ചെന്നുചേരുന്നത്. ജലസേചനത്തിനും കാർഷിക ആവശ്യങ്ങൾക്കും നിർണായക പങ്കുവഹിച്ചിരുന്ന പ്രധാന ജലസ്രോതസായിരുന്നു ഇത്. എന്നാൽ കാലപ്പഴക്കത്താലും അധികൃതരുടെ അവഗണനയാലും ഇന്ന് മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ്. മഴക്കാലങ്ങളിൽ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് വലിയതുക സർക്കാർ ഫണ്ടിൽനിന്ന് അനുവദിച്ച് നവീകരണം തുടങ്ങിയത്. എന്നാൽ കോരിയെടുക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് കലർന്ന ചെളി നിർമാർജനം ചെയ്യാൻ സംവിധാനമില്ല. ദീർഘദൃഷ-്‌ടിയോടെയല്ല നവീകരണ നടപടികൾ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക-്‌തമാണ്. തോടിന്റെ ഇരുവശങ്ങളിലും വളർന്നുതിങ്ങിയ പാഴ-്‌ചെടികൾ പൂർണമായി വെട്ടിമാറ്റാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇവയുടെ മറവിലാണ് രാത്രി സാമൂഹികവിരുദ്ധർ ഇറച്ചിമാലിന്യം തോട്ടിലേക്ക് തള്ളുന്നത്. തോട്ടിൽനിന്ന് കോരിയെടുക്കുന്ന മാലിന്യം കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും തോടിന്റെ വശങ്ങൾ കാടുവെട്ടി പൂർണമായും വൃത്തിയാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.










0 comments