പത്തിയൂർ കരിപ്പുഴ തോട് കവിഞ്ഞൊഴുകുന്നു
വീടുകളും റോഡുകളും വെള്ളത്തില്‍

പത്തിയൂർ കരിപ്പുഴ തോടിന് സമീപത്തെ വെള്ളം കയറിയ വീട്ടിൽ നിന്നും രോഗിയെ മാറ്റുന്നു
കായംകുളം
വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ പത്തിയൂർ കരിപ്പുഴതോട് കരകവിഞ്ഞ് വീടുകളും റോഡുകളും വെള്ളത്തിലായി. വ്യാഴാഴ്ച മഴയ്ക്ക് അൽപ്പം ശമനം ഉണ്ടായെങ്കിലും ജലനിരപ്പ് ഉയരുന്നത് സമീപവാസികളില്‍ ആശങ്ക ഉയർത്തുന്നു. പത്തിയൂർ പഞ്ചായത്തിലെ തോടിന്റെ ഇരുകരകളിലെ വീടുകൾ പൂർണമായും വെള്ളത്തിലായി. കുടുംബങ്ങൾ, ക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറി. മിക്ക റോഡുകളും വെള്ളത്തിലാണ്. പത്തിയൂർ കണ്ണമംഗലം റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. പഞ്ചായത്ത് ഹൈസ്കൂളിലും, ഏവൂർ എസ്ആർകെവി സ്കൂളിലുമാണ് ക്യാമ്പ്. പത്തിയൂർ ഹൈസ്കൂളിലെ ക്യാമ്പിൽ 150തോളം കുടുംബങ്ങളാണുള്ളത്. പഞ്ചായത്തിന്റെ മേൽനോട്ടത്തിലുള്ള ക്യാമ്പിൽ നിരവധി സന്നദ്ധ സംഘടനകളാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ചുനൽകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ക്യാമ്പ് സന്ദർശിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ബി അബിൻഷാ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി ഹരികുമാർ, പഞ്ചായത്ത് അംഗം ബി ഹരികുമാർ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ രഞ്ജിത്ത്, വേണു ഫോക്കസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പഞ്ചായത്ത് മെഡിക്കൽ സംഘത്തിന്റെ പ്രവര്‍ത്തനം ക്യാമ്പിൽ സജീവമാണ്.










0 comments