വീടുകയറി ആക്രമണവും കല്ലേറും; എസ്‌ഡിപിഐക്കാർക്കെതിരെ കേസ്

എസ്ഡിപിഐ അക്രമത്തിനെതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധം എരിയ സെക്രട്ടറി സി ഷാംജി ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
വിജയലഹരിയിൽ എസ്ഡിപിഐ പ്രവർത്തകർ സിപിഐ എം പ്രവർത്തകരെ വീടുകയറി ആക്രമിച്ചതിൽ പ്രതിഷേധം ശക്തം. അക്രമത്തിന് നേതൃത്വം കൊടുത്ത മൂന്ന് പേർക്കെതിരെയും കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും പുന്നപ്ര പൊലീസ് കേസെടുത്തു. എസ്ഡിപിഐക്കാരുടെ കല്ലേറിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബീമ സനീഷിന്റെ മകൾ ആമിനയുടെ (21) വലതുകണ്ണിന് പരിക്കേറ്റിരുന്നു. ഇടത് കൈക്ക് ഒടിവുമുണ്ടായി. വിജയി ഷെമീർ ഉൾപ്പെട്ട 30 എസ്‌ഡിപിഐ പ്രവർത്തകരാണ് ബീമയുടെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത്. ബീമയുടെ ഭർത്താവും സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി അംഗവുമായ സനീഷിനേയും അക്രമിച്ചു. സമീപവാസിയും സിപിഐ എം വണ്ടാനം ലോക്കൽ സെക്രട്ടറിയുമായ ബി അൻസാരിയുടെയും പാർടി അനുഭാവി സിജുവിന്റെയും വീടിനുനേർക്കും ആക്രമണമുണ്ടായി. പടക്കവും കല്ലുകളുമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയുമായിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനവും സമ്മേളനവും ഏരിയ സെക്രട്ടറി സി ഷാംജി ഉദ്ഘാടനംചെയ്‌തു. നീർക്കുന്നം ലോക്കൽ സെക്രട്ടറി ഡി ദിലീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എ ഓമനക്കുട്ടൻ, വണ്ടാനം ലോക്കൽ സെക്രട്ടറി ഇൻ ചാർജ് എ അജയകുമാർ എന്നിവർ സംസാരിച്ചു.










0 comments