മഴക്കാല പൂർവ ശുചീകരണത്തിൽ കെടുകാര്യസ്ഥത
മാലിന്യക്കൂനയായി ഹരിപ്പാട് നഗരസഭ

തുമ്പൂർമുഴി പ്ലാന്റിലെ മാലിന്യക്കൂന
ഹരിപ്പാട്
കാലവർഷം പടിവാതിൽക്കലെത്തിയിട്ടും മഴക്കാല പൂർവ ശുചീകരണത്തിൽ ഹരിപ്പാട് നഗരസഭ ഗുരുതരമായ കെടുകാര്യസ്ഥത തുടരുന്നു. നഗരസഭയിലെ 30 വാർഡുകളിലും മുന്നൊരുക്കങ്ങൾ നടന്നിട്ടില്ല. ഹരിപ്പാട് പട്ടണത്തിലെ പിള്ളത്തോട് പ്ളാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നു. ജൈവമാലിന്യങ്ങൾ നീക്കം ചെയ്യാതെ കൂടിക്കിടക്കുന്നതിനാൽ മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ് പലഭാഗത്തും. താലൂക്ക് ആശുപത്രിയോട് ചേർന്നുള്ള പിള്ളത്തോട്ടിൽ ഖരമാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് നിലച്ചു. ഖരമാലിന്യസംസ്‌കരണത്തിനായി ലക്ഷക്കണക്കിനു രൂപ ചെലവിൽ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച തുന്പൂർമുഴി പ്ലാന്റുകൾ നോക്കുകുത്തിയായിട്ട് വർഷങ്ങളായി. ഇവിടെ എത്തിച്ച മാലിന്യങ്ങൾ സംസ്‌കരിക്കാതെ തുറസായ സ്ഥലത്ത് കൂട്ടിയിട്ട് മൂടിയിരിക്കുകയാണ്. ഇത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു. മാലിന്യക്കൂന്പാരമുള്ളതിനാൽ തെരുവുനായ ശല്യവുമുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കുട്ടികളടക്കം പതിനഞ്ചു പേർ ഇരയായി.വീട്ടുവളപ്പിൽ കളിച്ചു കൊണ്ട് നിന്ന അഞ്ചു വയസുകാരന്റെ വിരൽ തെരുവുനായയുടെ ആക്രമണത്തിൽ അറ്റുപോയിരുന്നു.ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ മഴ ശക്തമാകുന്നതോടെ വെള്ളക്കെട്ടിന് സാധ്യതയുമുണ്ട്. ദേശീയ പാത നിർമാണത്തിലെ അശാസ്ത്രീയത കാരണം, കിഴക്കൻ പ്രദേശങ്ങളിൽ നിന്നൊഴുകിയെത്തുന്ന മഴവെള്ളം ഡാണാപ്പടി തോട്ടിലേക്ക് പോകുന്നത് തടസപ്പെടുത്തുന്ന രീതിയിലാണ് ഓട നിർമാണം. ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ഡാണാപ്പടി മാർക്കറ്റിലടക്കം കെട്ടിക്കിടക്കുന്നു.







0 comments