സർക്കാർ കുട്ടനാടിന്റെ വികസനം മുടക്കുന്നു: ഐസക്ക്

ബജറ്റിൽ കുട്ടനാടിനെ അവഗണിച്ചെതിനെതിരെ സിപിഐ എം ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സംഗമം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കുട്ടനാടിന്റെ വികസനം മുടക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ബജറ്റിൽ കുട്ടനാടിനെ അവഗണിച്ചതിനെതിരെ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച താലൂക്ക് ആശുപത്രി നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായി. കുടിവെള്ള പദ്ധതി പണികൾ പുരോഗമിക്കുന്നു. എന്നാൽ ഇതെല്ലാം പണമില്ലെന്ന് പറഞ്ഞ് ഈ സർക്കാർ നിർത്തിവയ്ക്കുമെന്നാണ് ബജറ്റ് കഴിഞ്ഞപ്പോൾ ബോധ്യമായത്. മൂലം വള്ളംകളിക്ക് അവധി ആലോചിക്കാമെന്ന് പറഞ്ഞിട്ട് ഇരിക്കുമ്പോൾ പറയുകയാണ് ഒരിക്കലും കൊടുക്കില്ലെന്ന്. ഇതാണ് കുട്ടനാടിനോട് മുഖ്യമന്ത്രിയുടെ സമീപനം. കുട്ടനാട്ടിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ യാഥാർഥ്യമാക്കാൻ ഗുണഭോക്താക്കളുടെ ജാഗ്രതസമിതി രൂപീകരിച്ച് സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. എൽഡിഎഫ് ആദ്യം തീരുമാനിച്ചത് പാവങ്ങളെ സഹായിക്കാനാണ്. എന്നാൽ യുഡിഎഫിന്റെ എല്ലാ തീരുമാനവും സമ്പന്നർക്കാണ്– ഐസക് പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം പ്രസാദ് ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി ഉണ്ണികൃഷണൻ, കെ കെ അശോകൻ, ഏരിയ സെക്രട്ടറി സി പി ബ്രീവൻ, എം വി പ്രിയ, കെ ആർ രാംജിത്ത്, ജോജോ ആന്റണി, എൻ പി വിൻസെന്റ്, ജോസ് തോമസ്, പി കെ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.











0 comments