പുതിയ തൊഴിലുറപ്പ് വേതനനിരക്ക്
print edition ആവശ്യങ്ങൾ അംഗീകരിച്ചില്ല; വര്‍ധന നാമമാത്രം

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കൊണ്ടുവന്ന വിബി ജിആർഎഎംജി പദ്ധതിയുടെ വേതനനിരക്ക് പ്രഖ്യാപിച്ച് കേന്ദ്രം. ദീർഘകാലമായി തൊഴിലാളികൾ ആവശ്യപ്പെടുന്ന പ്രതിദിനം 700 രൂപ വേതനമെന്ന ആവശ്യം അംഗീകരിച്ചില്ല. പുതിയ നിരക്കുപ്രകാരം 300 രൂപയാണ് അടിസ്ഥാന വേതനം. 21 സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്കാണ് 300 രൂപ കൂലി ലഭിക്കുക. പുതിയ നിരക്കിലൂടെ രാജ്യത്തെ ശരാശരി വേതനം 298 രൂപയിൽ നിന്ന് 327 രൂപയായി. വർധന വെറും 29 രൂപ. അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിലാണ് ഏറ്റവും വർധന. 24.5 ശതമാനം. മുന്നൂറിൽ താഴെയായിരുന്നു ഇൗ സംസ്ഥാനങ്ങളില്‍ കൂലി.
മുന്നൂറിന് മുകളിൽ വേതനം നൽകിയിരിക്കുന്ന സംസ്ഥാനങ്ങളിൽ നാമമാത്ര വർധനവ് മാത്രം. ഹരിയാന(409), ഗോവ(406), കേരളം(401) എന്നിങ്ങനെയാണ് പുതിയ നിരക്ക്. എന്നാൽ, സിക്കിമിലെ ഉയർന്ന പ്രദേശങ്ങളിൽ 450 രൂപ ലഭിക്കും. ജൂലൈ ഒന്നുമുതലാണ് വിബി ജിആർഎഎംജി നിലവിൽ വന്നത്. ജൂൺ 30ന് അർധരാത്രിയാണ് വേതനനിരക്ക് കേന്ദ്രം പുറത്തുവിട്ടത്. അവശ്യവസ്‌തുക്കളുടെ വില കുതിച്ചുയരുന്പോൾ നാമമാത്രമായ വർധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രതികരിച്ചു.











0 comments