തൃപ്പൂണിത്തുറയിൽ എൽഡിഎഫ് പ്രതിഷേധം
ചെയർപേഴ്സൺ കൗൺസിൽ രേഖകൾ തിരുത്തി

തൃപ്പൂണിത്തുറ നഗരസഭ കവാടത്തിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു
തൃപ്പൂണിത്തുറ
നഗരസഭയിൽ കൗൺസിൽ രേഖകൾ തിരുത്തിയ ചെയർപേഴ്സൺ പി എൽ ബാബുവിന്റെ ഏകാധിപത്യസമീപനങ്ങൾക്കെതിരെ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
കൗൺസിൽ യോഗം കഴിഞ്ഞശേഷം സെക്രട്ടറിയും ചെയർപേഴ്സനും ചേർന്ന് തയ്യാറാക്കുന്ന മിനിറ്റ്സിൽ തിരുത്തൽ വരുത്തിയശേഷം അതേ അജണ്ട വീണ്ടും യോഗത്തിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നതാണ് പ്രതിഷേധത്തിന് കാരണം. മാർച്ച് 13ന് ചേർന്ന കൗൺസിൽ യോഗത്തിലെ 12–-ാം നമ്പർ അജണ്ടയായ അഞ്ചാം ഡിവിഷനിലെ 83–ാം നമ്പർ അങ്കണവാടി മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട മറ്റൊരു കൗൺസിലിൽ പരിഗണിക്കാമെന്നാണ് തീരുമാനിച്ചത്. എന്നാൽ മിനിറ്റ്സിൽ ഇൗ അജണ്ട പാസാക്കിയതായി രേഖപ്പെടുത്തി.
കൗൺസിലിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന സമീപനമാണ് ബിജെപി ഭരണസമിതിയുടെ ചെയർപേഴ്സൺ സ്വീകരിക്കുന്നത്. ഈ നിലയിലാണ് ചെയർപേഴ്സന്റെ സമീപനമെങ്കിൽ മുൻ കൗൺസിൽ അംഗീകരിച്ച എല്ലാ അജണ്ടയും പുനഃപരിശോധിക്കേണ്ടിവരുമെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. വികസനകാര്യ സ്‌ഥിരംസമിതി അറിയാതെ ഞാറ്റുവേല ചന്ത പരിപാടിയും വിദ്യാഭ്യാസ സ്‌ഥിരംസമിതിയെ അവഗണിച്ച് മൂന്ന് പരിപാടികളും സംഘടിപ്പിച്ചു. കൗൺസിലർമാരെ വിശ്വാസത്തിലെടുക്കാത്ത ചെയർപേഴ്സന്റെ ഏകാധിപത്യസമീപനത്തിൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച എൽഡിഎഫ് അംഗങ്ങൾ നഗരസഭ കവാടത്തിൽ ധർണ നടത്തി.
എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ ടി അഖിൽദാസ്, ഇ എസ് രാകേഷ് പൈ, ഷിനി ജയകുമാർ, കെ ജെ ജോഷി, കെ പി പൗലോസ്, വി ജി രാജലക്ഷ്മി, കെ എം അനിൽകുമാർ, കെ ഡി സാബു, കെ ജി അനിൽ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സനെതിരെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഭരണപക്ഷത്തെ ബിജെപി അംഗങ്ങൾ നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി.










0 comments