മഴയിൽ കനത്ത നാശം ഷിറിയയിൽ വീട് തകർന്നു; തിരിഞ്ഞുനോക്കാതെ അധികാരികൾ

ഉപ്പള കനത്ത മഴയിൽ വീട് പൂർണമായും തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. ഷിറിയ ദേശീയപാതയ്‌ക്കരികിലെ ഉന്നതിയിലെ ഭാഗ്യരതിയുടെ വീടാണ് തകർന്നത്. അപകടത്തിൽ ഭാഗ്യരതിയുടെ മകൻ തിരുമലേഷിനും ഭാര്യ സുസ്‌മിതയ്‌ക്കും പരിക്കേറ്റു. കാലിന് സാരമായി പരിക്കേറ്റ സുസ്മിതയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പകൽ നടന്ന അപകടം സംബന്ധിച്ച് വിവരമറിയിച്ചിട്ടും വ്യാഴം വൈകിട്ടുവരെ വില്ലേജ് അധികാരികൾപോലും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർ പറഞ്ഞു. വാഹനമില്ലെന്ന കാരണമാണ് വില്ലേജ് അധികൃതർ നൽകിയത്. കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര നിലംപൊത്തിയതോടെ കയറിക്കിടക്കാൻ മാർഗമില്ലാതായ കുടുംബത്തെ താൽക്കാലിക ഷെൽട്ടർ ഒരുക്കി പുനരധിവസിപ്പിക്കാൻപോലും അധികൃതർ തയ്യാറായില്ല. ഉന്നതിയിലെ മറ്റു വീട്ടുകാരാണ് ഇവർക്ക് സഹായവുമായെത്തിയത്. ശേഷം ബന്ധുവീട്ടിലാണ് കഴിഞ്ഞത്. യുഡിഎഫിന്റെ പഞ്ചായത്തംഗം വന്നുവെങ്കിലും സഹായമൊന്നുമുണ്ടായില്ലെന്ന സങ്കടവും ഇവർ പങ്കുവയ്‌ക്കുന്നുണ്ട്.











0 comments