ഏഴിക്കരയിൽ സിപിഐ എം പ്രതിഷേധിച്ചു
ജനങ്ങളെ വലച്ച് ഡിജിറ്റൽ റീസർവേ അപാകം

ഏഴിക്കര വില്ലേജിൽ ഡിജിറ്റൽ റീസർവേയിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വില്ലേജ് ഓഫീസ് മാർച്ചും ധർണയും ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ഏഴിക്കര വില്ലേജിലെ ഡിജിറ്റൽ റീസർവേയിലെ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിഥിൻ ഉദ്ഘാടനം ചെയ്തു. പി പി ഏലിയാസ് അധ്യക്ഷനായി. റീസർവേയിലെ അപാകംമൂലം ഭൂനികുതി അടയ്‌ക്കാൻപോലും ഭൂവുടമകൾക്ക് സാധിക്കാത്ത സ്ഥിതിയാണ്. സബ്ഡിവിഷനിൽ കൃത്യതയില്ലാതെ ഭൂരിഭാഗം ഭൂമികളിലും സർവേ നടത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ഓരോ ഭൂമിയുടെയും സബ്ഡിവിഷൻ പ്രത്യേകം കണക്കാക്കാതെ ഒറ്റഭൂമിയായി കണ്ടാണ് സർവേ പൂർത്തിയാക്കിയത്.
ഭൂനികുതി ഉൾപ്പെടെയുള്ള മറ്റു രേഖകൾ ആർക്കും കിട്ടാത്തതിനാൽ ഭൂമി ഉപയോഗിച്ച് വായ്പ എടുക്കാനോ, ക്രയവിക്രയം ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. ഉപരിപഠനത്തിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് മറ്റുമാർഗം ഇല്ലാതെ നട്ടംതിരിയുകയാണ് ജനങ്ങൾ. പ്രദേശത്തെ കർഷകരും വലയുകയാണ്. സബ് ഡിവിഷൻ വീണ്ടും അനുവദിക്കണമെങ്കിൽ അക്ഷയയിൽ പുതിയ അപേക്ഷ നൽകണം. ഇതിനായി 400 രൂപവീതം ഓരോ ഭൂവുടമയും ചെലവാക്കേണ്ട സ്ഥിതിയാണ്.
പരാതിയുള്ള ഭൂമികളിൽ ഡിജിറ്റൽ റീസർവേ നടപടികൾ പൂർത്തീകരിക്കാനായി കൃത്യമായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം എം കെ വിക്രമൻ, പഞ്ചായത്ത് അംഗം എം എ രശ്മി, പള്ളിയാക്കൽ സഹകരണബാങ്ക് പ്രസിഡന്റ് എ സി ഷാൻ, എ എസ് ദിലീഷ്, എം എസ് ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments