സംസ്കൃത സർവകലാശാലയിലെ എസ്‌എഫ്‌ഐ സമരം
വിദ്യാർഥികളുടെ അറസ്‌റ്റിൽ സിപിഐ എം പ്രതിഷേധിച്ചു

എസ്എഫ്ഐ വിദ്യാർഥികളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം സംഘടിപ്പിച്ച യോഗം ജില്ലാ കമ്മിറ്റിയംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു
കാലടി
സംസ്കൃത സർവകലാശാലയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരംചെയ്‌ത എസ്എഫ്ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ സിപിഐ എം പ്രതിഷേധിച്ചു. സർവകലാശാലയുടെ മലയാറ്റൂർ റോഡിലുള്ള കവാടത്തിൽനിന്ന് തുടങ്ങിയ പ്രകടനം എംസി റോഡിലുള്ള കവാടത്തിൽ സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം ടി വർഗീസ് അധ്യക്ഷനായി.
സർവകലാശാലയിൽ ഒരുമാസമായി സമരം തുടങ്ങിയിട്ട്. സമാധാനപരമായി സമരം ചെയ്തുവന്ന നാല് വിദ്യാർഥികളെയാണ് ഞായറാഴ്‌ച കാലടി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സംസ്കൃത സർവകലാശാല വിദ്യാർഥികളായ ബേസിൽ സ്കറിയ, വിജിസ് ജോയ്, കാലടി ശ്രീശങ്കര കോളേജ് വിദ്യാർഥി യദുകൃഷ്ണ വിനീഷ്, എസ്‌എ-എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പെരുന്പാവൂർ തുരുത്തിപ്പള്ളി സെന്റ് മേരീസ് കോളേജ് വിദ്യാർഥി മെബിൻ ജോസ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർ റിമാൻഡിലാണ്.
സമരം ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കാത്ത വൈസ്ചാൻസലറെ 13ന് വിദ്യാർഥികൾ ഉപരോധിച്ചിരുന്നു. ഇതിനിടെ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയെന്നുപറഞ്ഞാണ് അറസ്റ്റ്. വിസി സിസ തോമസിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 65 പേരുടെ പേരിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ, സർവകലാശാലയിൽ നടക്കുന്ന പ്രക്ഷോഭത്തെ തകർക്കാൻ കോൺഗ്രസ്–ആർഎസ്‌എസ് സംഘം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണിതെന്ന് വിദ്യാർഥികൾ പറഞ്ഞു.
സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ സി കെ സലിംകുമാർ, കെ തുളസി, ഡിവൈഎഫ്‌ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി സച്ചിൻ കുര്യക്കോസ്, സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയംഗം പി എൻ അനിൽകുമാർ, കാസ്ട്രോ, ബേബി കാക്കശേരി എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.









0 comments