print edition അധികാരം നഷ്ടമായത് ഡിഎംകെയ്ക്ക് ഉൾക്കൊള്ളാനാകുന്നില്ല: പി ഷൺമുഖം

കോയമ്പത്തൂർ: ഡിഎംകെയ്ക്ക് അധികാരത്തിൽനിന്ന് പുറത്താകുന്നത് അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം. തമിഴ്‌നാട്ടിൽ സർക്കാർ മാറ്റത്തിനായുള്ള ജനവിധി അംഗീകരിക്കാൻ അവർ വിസമ്മതിക്കുന്നു.
വിജയ് സര്‍ക്കാരിനെ താഴെയിറക്കാൻ ടിവികെ എംഎൽഎയ്ക്ക് 35 കോടി രൂപ വാഗ്‌ദാനംചെയ്‌ത കേസില്‍ ഡിഎംകെ ബന്ധമുള്ളവര്‍ അറസ്റ്റിലായതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏത് വിധേനയും ടിവികെ സർക്കാരിനെ അട്ടിമറിക്കാനും അധികാരത്തിൽ തിരിച്ചെത്താനുമുള്ള ആഗ്രഹമാണ് ഇൗ ശ്രമങ്ങൾക്ക് പിന്നിൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെയും സർക്കാർ മാറ്റത്തെയുംകുറിച്ചുള്ള ഡിഎംകെ നേതാവ് സ്റ്റാലിന്റെ സമീപകാല പ്രസ്താവനകളുടെ കാരണം ഇപ്പോൾ വ്യക്തമാണ്.
കോടിക്കണക്കിന് രൂപയുടെ ഇടപാടിലൂടെ നിയമസഭാംഗത്തെ വാങ്ങുന്നത് അസ്വീകാര്യമാണ്. കേസിൽ ആരൊക്കെ ഉൾപ്പെട്ടാലും സർക്കാർ നടപടിയെടുക്കണം. നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണം.
എഐഎഡിഎംകെ എംഎൽഎമാരുടെ തുടർച്ചയായ കൂറുമാറ്റവും അനാരോഗ്യകരമായ രാഷ്ട്രീയ പ്രവണതയാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അത്തരം നടപടി പ്രോത്സാഹിപ്പിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇത് ടിവികെ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്– അദ്ദേഹം പറഞ്ഞു.











0 comments