സ്വർണത്തട്ടിപ്പിൽ സ്ഥാപനങ്ങളിൽ പരിശോധന
യുവമോർച്ച നേതാവടക്കം 4 പേർകൂടി പ്രതികൾ

സ്വർണപ്പണയ തട്ടിപ്പ് നടന്ന ചുനക്കര കോമല്ലൂർ പുത്തൻ ചന്തയിലെ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുന്നു
സ്വന്തംലേഖകൻ
ചാരുംമൂട്
യുവമോർച്ച ആലപ്പുഴ സൗത്ത് ജില്ലാ ജനറൽസെക്രട്ടറി രാഹുൽ രാധാകൃഷ്‌ണൻ ഉൾപ്പെട്ട സ്വർണപ്പണയ വായ്‌പാ തട്ടിപ്പുകേസിൽ യുവമോർച്ച നേതാവടക്കം നാലുപേർകൂടി പ്രതികൾ. ചുനക്കര പഞ്ചായത്ത് മുൻ അംഗവും യുവമോർച്ച ചാരുംമൂട് മണ്ഡലം പ്രസിഡന്റുമായ രഞ്ജിത്ത്, ഷിബു, കണ്ടാൽ അറിയാവുന്ന രണ്ടുപേർ എന്നിവർക്കെതിരെയാണ് കുറത്തികാട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പില്‍ ബിജെപി പ്രവര്‍ത്തകരും ഉണ്ടെന്നാണ് സൂചന. സ്വർണം നഷ്ടപ്പെട്ട രണ്ടുപേർകൂടി പരാതിയും നൽകി. ചുനക്കര കോമല്ലൂരും കറ്റാനം ഭരണിക്കാവ് ഇല്ലത്തുമുക്കിലും പ്രവർത്തിക്കുന്ന ശ്രീലകം ഫിനാൻസിൽ സ്വർണപ്പണയ വായ്‌പയുടെ മറവിലായിരുന്നു കോടികളുടെ വെട്ടിപ്പ്. ഇൗ സ്ഥാപനങ്ങളിൽ കുറത്തികാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. മുക്കുപണ്ടവും കണ്ടെത്തി. രാഹുൽ രാധാകൃഷ്‌ണൻ, ശ്രീലകം ഫൈനാൻസ് ഉടമ രാധാകൃഷ്‌ണപിള്ള, ടിനു തമ്പാൻ എന്നിവർ ചേർന്ന് സ്വർണപ്പണയ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. മൂവരും ഒളിവിലാണ്. കറ്റാനം സ്വദേശിനി സുമ വിനോദ് ചെങ്ങന്നൂർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പ് വാർത്ത വന്നതോടെയാണ് പുതിയ പരാതികളെത്തിയത്. പേരൂർകാരായ്മ സ്വദേശിനിയുടെ 25 പവനും കോമല്ലൂർ സ്വദേശിനിയുടെ നാലുപവനുമാണ് നഷ്‌ടപ്പെട്ടത്. വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ റവന്യൂ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായി. അടച്ചിട്ട സ്ഥാപനത്തിന്റെ പൂട്ട് പൊട്ടിച്ചാണ് പൊലീസ് സംഘം അകത്തുകയറിയത്. പകൽ 12ന് എത്തിയ സംഘം മണിക്കൂറുകളോളം പരിശോധന നടത്തി. ചുനക്കരയിലെ സ്ഥാപനത്തിലെ ആഭരണങ്ങളിൽ അപ്രൈസർ മുഖേന പരിശോധന നടത്തിയതിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. രജിസ്റ്ററടക്കം പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ച് സ്ഥാപനം സീൽ ചെയ്‌തു. വലയിലാക്കിയത് രാഷ്‌ട്രീയ സ്വാധീനത്തിൽ ചാരുംമൂട് സ്വർണം നഷ്‌ടപ്പെട്ടയാളുകളും നാട്ടുകാരും പൊലീസ് പരിശോധനയറിഞ്ഞ് സ്ഥാപനങ്ങളിലെത്തി. രാഹുൽ രാധാകൃഷ്‌ണൻ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ആളുകളെ വലയിലാക്കിയാണ് സ്വർണം പണയംവയ്‌ക്കാൻ ഇവിടേയ്ക്ക് എത്തിച്ചതെന്ന് തട്ടിപ്പിന് ഇരയായവർ പറഞ്ഞു. രണ്ടുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. വരുംദിവസങ്ങളിൽ ഇനിയും പരാതി വരുമെന്നാണ് സൂചന.










0 comments