വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഒടുവിൽ കേസെടുത്ത് പൊലീസ്

കിഷോർ
ആലുവ
കിഴക്കേ കടുങ്ങല്ലൂരില്‍നിന്ന് നാലാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിൽ യുസി കോളേജ് മില്ലുപടിക്കുസമീപം താമസിക്കുന്ന കിഷോറിനെതിരെ മറ്റൊരു കേസുകൂടി എടുത്ത് പൊലീസ്. സംഭവത്തിനിടെ പെൺകുട്ടി ഓടിക്കയറിയ സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് ബിനാനിപുരം പൊലീസ് ഇപ്പോള്‍ കേസെടുത്തത്.
ചൊവ്വാഴ്ചയാണ് കിഴക്കേ കടുങ്ങല്ലൂര്‍ പമ്പുകവലയില്‍ നിന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വിസമ്മതിച്ചതോടെ ബലമായി പിടിച്ചുകൊണ്ടുപോകാനും ശ്രമിച്ചു. കുതറിമാറിയ കുട്ടി സമീപത്തെ കടയിൽ എത്തിയതോടെ അവിടത്തെ ജീവനക്കാരി നാട്ടുകാരെക്കൂട്ടി കിഷോറിനെ പിടികൂടി പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറല്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ അറിയിച്ചുവെന്ന ന്യായം പറഞ്ഞ് മദ്യപിച്ച് ബഹളംവച്ചതിന് കേസെടുത്ത് ബിനാനിപുരം പൊലീസ് കിഷോറിനെ പറഞ്ഞുവിട്ടു.
സംഭവത്തിൽ കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗം ശ്രീകുമാര്‍ മുല്ലേപ്പിള്ളി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ പെറ്റിക്കേസ് എടുത്ത് ജാമ്യത്തിൽ വിട്ടത് വിവാദമായതോടെ ബിനാനിപുരം പൊലീസ് തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിനെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു. വ്യാപാരസ്ഥാപനത്തിലെത്തി ജീവനക്കാരിയുടെ മൊഴിയും എടുത്തു. കിഷോറിനെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് ബിനാനിപുരം പൊലീസ് അറിയിച്ചു.










0 comments