മണ്ണുംപുറത്തെ ഫ്ലാറ്റുകൾ പുതുവത്സരസമ്മാനം: മന്ത്രി സജി ചെറിയാൻ

തോട്ടപ്പള്ളി മത്സ്യഗ്രാമം മൾട്ടിപർപ്പസ് ഫിഷറീസ് സെന്ററിന്റെ നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
അമ്പലപ്പുഴ
തോട്ടപ്പള്ളി മണ്ണുംപുറത്ത് പുനർഗേഹം പദ്ധതിയിൽ നിർമിക്കുന്ന ഫ്ലാറ്റുകളുടെ പണി ഉടൻ പൂർത്തിയാക്കി ഫെബ്രുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മണ്ണുംപുറത്ത് തോട്ടപ്പള്ളി മത്സ്യഗ്രാമം മൾട്ടിപർപ്പസ് ഫിഷറീസ് സെന്ററിന്റെ നിർമാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
204 ഫ്ലാറ്റിന്റെ നിർമാണപുരോഗതി ഉദ്യോഗസ്ഥരുമായി വിലയിരുത്തി. അഞ്ച് കെട്ടിടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
രണ്ട് മറൈൻഗ്രേഡ് സോളാർ മിനിമാസ്‌റ്റ് ലൈറ്റുകൾ (16 ലക്ഷം), മൾട്ടിപർപ്പസ് ഫിഷറീസ് സെന്റർ (117.10 ലക്ഷം), ആർഒ പ്ലാന്റ് (10 ലക്ഷം), മൂന്ന് ഫിഷ്‌മെന്റിങ് കിയോസ്‌കുകൾ (25.5 ലക്ഷം), 11 പോർട്ടബിൾസോളാർ ഡ്രയറുകൾ (27.5 ലക്ഷം), 50 മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപ നിരക്കൽ ലൈഫ് ജാക്കറ്റുകൾ എന്നിവയാണ് പദ്ധതി വഴി ലഭ്യമാക്കുക.
എച്ച് സലാം എംഎൽഎ അധ്യക്ഷനായി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചുനൽകിയത് അമ്പലപ്പുഴ മണ്ഡലത്തിലാണെന്ന് എംഎൽഎ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, കെഎസ്‌സിഎഡിസി മാനേജിങ് ഡയറക്‌ടർ പി ഐ ഷേയ്ഖ് പരീത്, പുറക്കാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് വി എസ് മായാദേവി, സ്ഥിരംസമിതി അധ്യക്ഷരായ കെ രാജീവൻ, അഡ്വ. വി എസ് ജിനുരാജ്, പ്രിയ അജേഷ്, അംഗം ലീന രജനീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ ഉണ്ണി, ഫിഷറീസ് അഡീഷണൽ ഡയറക്‌ടർ സ്‌മിത ആർ നായർ, മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം സി ഷാംജി, ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ ആർ അമ്പിളി, ഡി ഡി പ്രശാന്ത് എന്നിവർ സംസാരിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ സ്വാഗതം പറഞ്ഞു.










0 comments