688 പനിബാധിതർ; 13 പേർക്ക് പകർച്ചപ്പനി
പകർച്ചവ്യാധി പടരുന്നു 2 പേർക്ക് വെസ്റ്റ് നൈൽ

ആലപ്പുഴ
ജില്ലയിൽ പകർച്ചവ്യാധി വ്യാപനം ആശങ്കാജനകമായി തുടരുന്നു. പനിബാധിച്ച് 688 ഉം വയറിളക്കം ബാധിച്ച് 156 പേരും വ്യാഴാഴ്‌ച ചികിത്സ തേടി. 13 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചപ്പോൾ മാരാരിക്കുളം വടക്കും അരൂക്കുറ്റിയിലുമായി രണ്ട് ഡെങ്കിപ്പനി കേസുകളും കഞ്ഞിക്കുഴിയിൽ രണ്ട് വെസ്റ്റ് നൈൽ പനി കേസുകളും റിപ്പോർട്ടുചെയ്തു. ഡെങ്കിപ്പനി സംശയിക്കുന്ന മൂന്നുപേരും എലിപ്പനി സംശയിക്കുന്ന രണ്ടുപേരും ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 6,568 പേരാണ് പനിബാധിച്ച് ചികിത്സ തേടിയത്. 1,786 പേർ വയറിളക്കരോഗബാധിതരായി. 70 ഇൻഫ്ലുവൻസ കേസും 11 ഡെങ്കിപ്പനി കേസുമുണ്ട്. കാലവർഷം ശക്തമായതോടെയാണ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്. ജൂൺ ആദ്യ ആഴ്ചയിൽ പ്രതിദിനം 465ലേറെ പേരാണ് പനിക്ക് ചികിത്സ തേടിയതെങ്കിൽ രണ്ടാം ആഴ്ചയിൽ 660 ആയി ഉയർന്നു. ഒരാഴ്ചയ്‌ക്കിടെ പനിബാധിതരുടെ ശരാശരിയിൽ 42 ശതമാനത്തിലേറെ വർധന. ഇൻഫ്ലുവൻസ വ്യാപനവും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നു. ജൂണിൽ റിപ്പോർട്ട് ചെയ്ത 70 കേസിൽ 60ലേറെയും ഏഴുദിവസത്തിനിടെയാണ്– 86 ശതമാനമാണ് വർധന. മഴക്കാലപൂർവ ശുചീകരണത്തിലും രോഗപ്രതിരോധത്തിലും വീഴ്‌ച വരുത്തിയതിനാലാണ് പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിയാതെ വന്നത്.










0 comments