യുഡിഎഫ് പ്രതികാര സ്ഥലംമാറ്റം
വൈരാഗ്യം മുഖ്യം, വേട്ടയാടിയത് 453 ജീവനക്കാരെ

ജീവനക്കാരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസർക്ക് എൻജിഒ അസോസിയേഷൻ നൽകിയ കത്ത്
ആലപ്പുഴ
യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നു മാസത്തിനുള്ളിൽ പ്രതികാര നടപടികളുടെ ഭാഗമായി ജില്ലയിൽ സ്ഥലം മാറ്റിയത് 318 ഉദ്യോഗസ്ഥരെ. വലത് അനുകൂല സർവീസ് സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് 25ഓളം വകുപ്പുകളിലെ പ്രതികാര നടപടി. ഇടതുപക്ഷ സർവീസ് സംഘടനാ നേതാക്കൾക്കും അനുകൂലികൾക്കും പുറമേ വിരോധമുള്ളവരെയും തിരഞ്ഞുപിടിച്ച് സ്ഥലം മാറ്റി. ഗുരുതരരോഗം ബാധിച്ചവരും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കുന്നവരും പട്ടികയിൽ ഉൾപ്പെട്ടു. ആറുമാസം പോലും തികയ്ക്കുന്നതിന് മുന്നേ സ്ഥലം മാറ്റം കിട്ടിയവരുമുണ്ട്. പണം സമ്പാദിക്കുന്നതിനുള്ള മാർഗമായും സ്ഥലംമാറ്റങ്ങളെ ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. സ്കൂൾ പ്രവേശന സർട്ടിഫിക്കറ്റ് വിതരണം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയവ ഇതോടെ പാളി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അധികാരത്തർക്കം മൂലം മഴക്കാല പൂർവശുചീകരണം താളംതെറ്റി പകർച്ചവ്യാധി വ്യാപനം ജില്ലയുടെ നടുവൊടിക്കുമ്പോഴായിരുന്നു ആരോഗ്യവകുപ്പിൽ 45 പേരുടെ സ്ഥലംമാറ്റം. പൊതുവിതരണ വകുപ്പിൽ ജീവനക്കാരുടെ പേരുകൾ സംഘടനയുടെ ലെറ്റർ പാഡിൽ എഴുതി ജില്ലാ സപ്ലൈ ഓഫീസർക്ക് നൽകി സ്ഥലം മാറ്റത്തിന് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 98 വില്ലേജ് ഓഫീസുകളിൽ 58 ഓഫീസർമാരെയും 19 ഡപ്യൂട്ടി തഹസിൽദാർമാരെയും സ്ഥലംമാറ്റി. സെൻസസ് ജോലികൾ സംബന്ധിച്ച് വില്ലേജുകളിൽ ലോഗിൻ ഐഡി ക്രമീകരിച്ച് ബ്ലോക്ക് മാപ്പ് ഉൾപ്പെടെ അതിരടയാളങ്ങൾ തയാറാക്കുന്ന ജീവനക്കാരെ സ്ഥലം മാറ്റരുതെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അവഗണിച്ചു. 54 സിവിൽ എക്സൈസ് ഓഫീസർമാരെ മാറ്റി. പൊതുവിദ്യാഭ്യാസവകുപ്പിൽ–-31, വ്യവസായം–18, ആയുർവേദം-–12, ആരോഗ്യ വിദ്യാഭ്യാസം –എട്ട്, രജിസ്ട്രേഷൻ–11, തദ്ദേശവകുപ്പ്–25, സഹകരണം–80, ട്രഷറി–എട്ട്, പൊതുമരാമത്ത്–12, തൊഴിൽ–12, ജലസേചനം–19, ഫിഷറീസ്– ഒമ്പത്, ജലഗതാഗതം–എട്ട്, എന്നിങ്ങനെയാണ് എണ്ണം. കുടുംബശ്രീ സംസ്ഥാന–-ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും മരവിപ്പിച്ചു. 147പേർക്കാണ് ഉപജീവനമാർഗം നഷ്‌ടമായത്. ഇൗ മാസം 31-ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരുവർഷത്തെ കരാർ ഏപ്രിൽ, മെയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയായിരുന്നു നടപടി.










0 comments