യുഡിഎഫ് സഹകരണത്തോടെ സിപിഐ എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമം: സി എസ് സുജാത

ആലപ്പുഴ
മാധ്യമങ്ങളെ കൂട്ടുപിടിച്ച് യുഡിഎഫ് സഹകരണത്തോടെ കമ്യൂണിസ്‌റ്റ് പാർടിയെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്‌ഡ് എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. അതിനെയെല്ലാം ചെറുത്തുതോൽപ്പിക്കാനുള്ള ആർജവം കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർടിക്കും കമ്യൂണിസ്റ്റ് പാർടിയെ സ്‌നേഹിക്കുന്ന ജനങ്ങൾക്കുമുണ്ട്. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങൾ എല്ലാം ഇടതുപക്ഷത്തിന് കൂടുതൽ കരുത്തുപകരും. അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ആയുധമാക്കുന്നത് മോദി സർക്കാർ അവസാനിപ്പിക്കണം. കേന്ദ്രസർക്കാർ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ആയുധമാണ് ഇഡി. പശ്ചിമ ബംഗാളിലും ഡൽഹിയിലുമെല്ലാം പയറ്റിത്തെളിഞ്ഞ തന്ത്രമാണ് കേരളത്തിലും പരീക്ഷിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നും സുജാത പറഞ്ഞു.
പ്രതിഷേധം ആളിപ്പടരുന്നു
ആലപ്പുഴ
രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായി സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെതിരെ പ്രതിഷേധം ആളിപ്പടരുന്നു. കോരിച്ചൊരിയുന്ന മഴയത്തും ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എൽഡിഎഫ് ജില്ലാ കമ്മിറ്റി ആലപ്പുഴയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ഇ എം എസ് സ്‌റ്റേഡിയത്തിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം മുനിസിപ്പൽ ടൗൺഹാളിന് സമീപം സമാപിച്ചു. പ്രതിഷേധയോഗം സിപിഐ ദേശീയ കൗൺസിൽ അംഗം പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എസ് സോളമൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. സി എസ് സുജാത, സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ അഡ്വ. കെ എച്ച് ബാബുജാൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ പ്രസാദ്, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ സംസാരിച്ചു. എൽഡി എഫ് ജില്ലാ കൺവീനർ ആർ നാസർ സ്വാഗതം പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, കെ പ്രസാദ്, അഡ്വ. കെ ആർ ഭഗീരഥൻ, എ എം ആരിഫ്, എച്ച് സലാം, ആർ സുരേഷ്, ഡി പി മധു, എ ഓമനക്കുട്ടൻ, വി ബി അശോകൻ, ഷീന സനൽകുമാർ, കെ കെ അശോകൻ, ആർ ജയസിംഹൻ, പി എസ് എം ഹുസൈൻ, പി പി പവനൻ, ബി അൻസാരി മായ രാജേന്ദ്രൻ, പി പി സംഗീത, ഡി സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.











0 comments