കെ ടി ജലീലിനെതിരായ രാഷ്ട്രീയ വേട്ടയാടൽ അനുവദിക്കില്ല; പൂർണ്ണ പിന്തുണയുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

മലപ്പുറം: പൊതുവേദിയിൽ കുട്ടികളെ അപമാനിച്ചുവെന്ന പേരിൽ കെ ടി ജലീലിനെതിരെ മുസ്ലിം ലീഗും എംഎസ്എഫും നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളെ ചെറുക്കുമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്.
ജലീലിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കങ്ങളെ കെ ടി ജലീലിനൊപ്പം നിന്ന് രാഷ്ട്രീയമായി നേരിടുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. മുസ്ലിം ലീഗിൽ നിന്ന് പുറത്തുവന്നത് മുതൽ ജലീലിനെതിരെ അവർ നിരന്തരമായ കടന്നാക്രമണങ്ങളാണ് നടത്തുന്നത്.
ലീഗിലെ കൊള്ളരുതായ്മകൾ പൊതുസമൂഹത്തിൽ തുറന്നുകാട്ടിയതിന്റെ പകയാണ് അവർ ഇന്നും തീർക്കുന്നതെന്നും സിപിഐഎം കുറ്റപ്പെടുത്തി. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് കെ ടി ജലീലിനെതിരെ മുൻപും വിവാദങ്ങളാക്കി ലീഗ് ഉയർത്തിക്കൊണ്ടുവന്നത്.
എന്നാൽ അത്തരം വ്യാജപ്രചാരണങ്ങൾ ദിവസങ്ങൾക്കുള്ളിൽ പൊളിയുന്നതിന്റെ ജാള്യത മറയ്ക്കാനാണ് ഇപ്പോൾ പുതിയ കഥകൾ മെനയുന്നത്. ഈ സംഭവത്തിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ലീഗിന്റെ ശ്രമം. ജലീലിനെ ഒറ്റപ്പെടുത്തി കടന്നാക്രമിക്കാൻ സിപിഐഎം അനുവദിക്കില്ലെന്നും പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് നഗരസഭയിലെ വാർഡ് വിജയോത്സവം കെ ടി ജലീൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ചടങ്ങിൽ പങ്കെടുത്ത ഒരു കുട്ടിയോട് വിലാസം തെറ്റിച്ച് എഴുതിയത് ചൂണ്ടിക്കാണിച്ച് തമാശരൂപേണ സംസാരിക്കുകയും കുട്ടിയുടെ ചെവിയിൽ സ്നേഹത്തോടെ പിടിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ ദുരുപയോഗം ചെയ്താണ് എംഎസ്എഫും ലീഗും വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ജലീലിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എംഎസ്എഫ് രംഗത്തെത്തുകയും ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തനിക്കുള്ളിലെ അധ്യാപകനാണ് അവിടെ പ്രവർത്തിച്ചതെന്നും കുട്ടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കിയിരുന്നു.
തമാശയിലൂടെയും ചിരിയിലൂടെയും കുട്ടികളുടെ കുറവുകൾ തിരുത്തി കൊടുക്കാനാണ് താൻ ശ്രമിച്ചതെന്നും കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കുട്ടികൾക്ക് തെറ്റുകൾ സംഭവിച്ചാൽ അത് സ്നേഹത്തോടെ തിരുത്തി നൽകുക എന്നത് മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും ജലീൽ കൂട്ടിച്ചേർത്തു.










0 comments