ഐക്യദാർഢ്യവുമായി നാടും നഗരവും

അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനത്തിനുശേഷം ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിന് സമീപം ചേർന്ന യോഗം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കിൽ അണിനിരന്ന് കർഷക–തൊഴിലാളി സമരങ്ങളുടെ നാട്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനസ്ഥാപിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പണിമുടക്കിനോട് എല്ലാ മേഖലകളിലെയും ജനങ്ങൾ ഐക്യപ്പെട്ടു. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും പൊതുമേഖലയിലേതടക്കമുള്ള കയർഫാക്ടറികളും പ്രവർത്തിച്ചില്ല. മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങാതെ സമരത്തിന്റെ ഭാഗമായി. അനുബന്ധ മേഖലകളിലെയും തൊഴിലാളികൾ പിന്തുണയുമായി തെരുവിലിറങ്ങി. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിച്ചു. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കി. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ 24 മണിക്കൂറും നിശ്ചലമായി. സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗങ്ങളായ ആർ നാസർ ചേർത്തലയിലും കെ പ്രസാദ് മാരാരിക്കുളത്തും സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് സുജാത ചാരുംമൂട്ടിലും സംസ്ഥാന കമ്മിറ്റി അംഗം ടി കെ ദേവകുമാർ കാർത്തികപ്പള്ളിയിലും ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ കായംകുളത്തും പ്രസിഡന്റ് എച്ച് സലാം അമ്പലപ്പുഴയിലും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കര്‍ മാവേലിക്കരയിലും എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ആലപ്പുഴയിലും ദേശീയ സെക്രട്ടറി ആർ പ്രസാദ് ഹരിപ്പാടും സംസ്ഥാന കമ്മിറ്റി അംഗം ബി മോഹൻ ദാസ് കുട്ടനാട്ടിലും എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് ജേക്കബ് മാന്നാറിലും പ്രതിഷേധ പ്രകടനവും യോഗവും ഉദ്‌ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ മന്ത്രി പി പ്രസാദ്, സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്‌ജൻ, സംസ്ഥാന കമ്മിറ്റി അംഗം സി വി ജോയി, എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ, എ എം ആരിഫ്, കെ ജി രാജേശ്വരി, എം സത്യപാലൻ, എ മഹേന്ദ്രൻ, കെ എച്ച് ബാബുജൻ, കെ ആർ ഭഗീരഥൻ, കെ രാഘവൻ, മനു സി പുളിക്കൽ, വി ജി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.











0 comments