കെട്ടിട ഭിത്തിയിലും മേൽക്കൂരയിലും വിള്ളൽ
താലൂക്ക് ഓഫീസിലെ കോൺക്രീറ്റ് അടർന്നുവീണു

ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീണനിലയിൽ
സ്വന്തംലേഖകൻ
ചേർത്തല
താലൂക്ക് ഓഫീസ് കെട്ടിടത്തിനുള്ളിൽ കോൺക്രീറ്റ് അടർന്നുവീണു. ശനി രാവിലെ 9.30നാണ് സംഭവം. ഉദ്യോഗസ്ഥർ ഇരിപ്പിടത്തിൽ എത്തുംമുമ്പായതിനാൽ ദുരന്തം ഒഴിവായി. 40 വർഷത്തോളം പഴക്കമുള്ളതാണ് കെട്ടിടം. മഴ കനത്തതോടെയാണ് കെട്ടിടഭാഗങ്ങൾ അടർന്നുവീണത്. ഭൂരേഖ തഹസിൽദാരുടെ കീഴിലെ ഹൗസിങ് സെക്ഷനിലുള്ളിലാണ് മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്നുവീണത്. ഇരിപ്പിടത്തിലും മേശപ്പുറത്തെ കംപ്യൂട്ടറിലും കോൺക്രീറ്റ് പാളി പതിച്ചു. ജീവനക്കാർ എത്തുന്ന സമയത്തായിരുന്നു അപകടം. ഇൗസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുണ്ടായിരുന്നെങ്കിലും ഇരിപ്പിടം ഒഴിഞ്ഞുകിടന്നതിനാൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന്റെ ഭിത്തിയിലും മേൽക്കൂരയിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. മിക്കയിടങ്ങളിലും കോൺക്രീറ്റ് അടർന്നുവീഴാവുന്ന അവസ്ഥയിലാണ്. താലൂക്ക് ഓഫീസ് ഉൾപ്പെടെ പ്രവർത്തിപ്പിക്കാൻ സിവിൽ സ്‌റ്റേഷൻ അനക്‌സ് പദ്ധതി സർക്കാർ അനുവദിച്ചിരുന്നു. അതിനാൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടന്നില്ല. 4.5 കോടിയാണ് എൽഡിഎഫ് സർക്കാർ ബജറ്റിൽ ആദ്യം പദ്ധതിക്ക് അനുവദിച്ചത്. രൂപരേഖയിൽ മാറ്റം അനിവാര്യമായതോടെ തുക തികയാതായി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ ആവശ്യം ഉയർന്ന സാഹചര്യത്തിൽ ഏഴുകോടി അധികമായി സർക്കാർ പ്രത്യേകം അനുവദിച്ചു. മിനി സിവിൽ സ്‌റ്റേഷൻ നേരത്തെ നിർമിച്ചെങ്കിലും റവന്യു ഓഫീസുകൾക്ക് സൗകര്യം ഒരുക്കാതിരുന്നത് വിനയായി. ഭൂമി സംബന്ധമായ രേഖകൾക്കും അനുബന്ധ ആവശ്യങ്ങൾക്കും ദിവസവും നൂറുകണക്കിനാളുകൾ എത്തുന്ന ഓഫീസാണിത്. അതുകണക്കിലെടുത്ത് സർക്കാർ അനുവദിച്ച തുക വിനിയോഗിച്ച് സിവിൽ സ്‌റ്റേഷൻ അനക്‌സ് അടിയന്തരമായി നിർമിച്ച് താലൂക്ക് ഓഫീസ് ഉൾപ്പെടെ അവിടേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.










0 comments