കാറ്റുപോയ തൂഫാൻ; ഒരു തയ്യാറെടുപ്പുമില്ലാതെ രണ്ടാം ഘട്ടം

തിരുവനന്തപുരം: പിടിയിലായ ഉന്നതരിൽ തട്ടി ദുർബലമായി പോയ 'തൂഫാന്റെ' രണ്ടാം ഘട്ടമെന്ന പേരിൽ ലഹരിവിരുദ്ധ കാമ്പയിനുമായി യുഡിഎഫ് സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ജനങ്ങൾക്കിടയിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തുകയാണ് ലക്ഷ്യമായി പറയുന്നത്. എന്നാൽ, ഒന്നാം ഘട്ടത്തിന്റെ കാറ്റുപോയതിനാലാണ് തിടുക്കത്തിൽ രണ്ടാം ഘട്ടം എന്ന ഗിമ്മിക്കുമായി രംഗത്തു വന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററുടെ മയക്കുമരുന്ന് കച്ചവടം കൈയോടെ പിടികൂടിയതോടെയാണ് തൂഫാൻ ഒന്നാംഘട്ടത്തിന്റെ കാറ്റുപോയത്. പിന്നെ തൂഫാനെ ആരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്നതായി അവസ്ഥ. സതീശന്റെ അടുപ്പക്കാരനായ എംഡിഎംഎ മൊത്തക്കച്ചവടക്കാരൻ മുഹമ്മദ് ഹുസൈന്റെ കേസിൽ അന്വേഷണം പോലും അവസാനിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെയും കൂട്ടരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്കായി കസ്‌റ്റഡിയിൽ ആവശ്യപ്പെടാൻ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. എന്നാൽ, ഫോണിലെ വിവരങ്ങൾ മാന്ത്രികവിദ്യയിലൂടെ മനസ്സിലാക്കിയ മുഖ്യമന്ത്രി അതുപ്രകാരമാണ് കേസിൽ വിദേശികളെയടക്കം അറസ്‌റ്റ് ചെയ്‌തതെന്ന് തള്ളിമറിച്ചു. അല്ലെങ്കിലും ഹുസൈന്റെ ഫോണിലെ വിവരങ്ങൾ പൊലീസിനേക്കാൾ അറിയുക മുഖ്യമന്ത്രിയ്‌ക്ക് തന്നെയാകുമല്ലോ.
തൂഫാൻ നല്ല വഴിയ്‌ക്ക് കൊണ്ടു പോകാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ പുട്ട വിമലാധിത്യയെ നേതൃസ്ഥാനത്തു നിന്ന് മാറ്റിയപ്പോൾ തന്നെ തൂഫാൻ ഇളംകാറ്റണെന്ന് വ്യക്തമായതാണ്. തൂഫാന്റെ പേരിൽ പിടികൂടിയ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ചില്ലറ വിൽപ്പനക്കാരുമായിരുന്നു. യഥാർത്ഥ പ്രതികളായ വമ്പന്മാർ സുഖമായി വാഴുകയാണ്. അവരിൽ ചെറിയൊരു വൻകിടക്കാരനെ പിടിച്ചപ്പോൾ തന്നെ തൂഫാൻ തീർത്തും ദുർബലമാണെന്ന് തെളിയുകയും ചെയ്‌തു.
ചെന്നിത്തലയ്‌ക്കും കൂട്ടർക്കും മേനി നടിക്കാനും ആളാകാനുമുള്ള ലൊടുക്ക് വിദ്യ തന്നെയാകും തൂഫാൻ രണ്ടാം ഘട്ടവും. ഇത്തവണ കെ എം ഷാജി കൂടിയുണ്ടാകും എന്ന വ്യത്യാസം മാത്രം. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ജനങ്ങൾക്കിടയിൽ കാമ്പയിൻ നടത്തുന്ന ഇൗ ഘട്ടത്തിനായി ഒരു ഒരുക്കവും താഴേത്തട്ടിൽ നടത്തിയിട്ടില്ല. കാമ്പയിന് ആര് നേതൃത്വം കൊടുക്കുമെന്നോ, ആരെല്ലാം പങ്കാളികളാകുമെന്നോ ഒരു ധാരണയുമില്ല. അതുകൊണ്ട് തന്നെ ഇൗ നടപടി എത്രത്തോളം മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. പിന്നെ പ്രതികളെ പിടിക്കാനില്ലാത്തതു കൊണ്ട് ഇക്കാര്യത്തിൽ ചെന്നിത്തലയോട് ആർക്കും വിരോധം ഉണ്ടാകനിടയില്ല.









0 comments