കാർ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചു

വലിയചുടുകാടിന് സമീപം അപകടത്തിൽപ്പെട്ട കാറും സ്‌കൂട്ടറും
ആലപ്പുഴ
വലിയചുടുകാടിന് സമീപം കാർ നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി. സ്‌കൂട്ടർയാത്രികനായ യുവാവിന്റെ വലത് കാലൊടിഞ്ഞു.
ഓട്ടോഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ വട്ടപ്പള്ളി ജാസിന മൻസിലിൽ ജെസീറിന്റെ മകൻ ഇഹ്ജാസ് (22) വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്‌ക്കായി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തിങ്കൾ പകൽ 11.30ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന് എതിർവശത്തായിരുന്നു സംഭവം. അമ്പലപ്പുഴ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വന്ന ആഡംബരകാറാണ് അപകടമുണ്ടാക്കിയത്.
ആലപ്പുഴയിൽനിന്ന് അമ്പലപ്പുഴ ഭാഗത്തേക്ക് മീൻ ബോക്‌സിലാക്കി ഓൺലൈൻ വിൽപ്പനയ്‌ക്ക് പോയ സ്‌കൂട്ടറിലാണ് ആദ്യമിടിച്ചത്. അതേദിശയിൽ സഞ്ചരിച്ച ഓട്ടോയിലും ഇടിച്ചാണ് കാർ നിന്നത്. ഇടിച്ചിട്ട വാഹനത്തിൽ തന്നെയാണ് പരിക്കേറ്റ യുവാവിനെ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചത്.
സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കായംകുളം രജിസ്ട്രേഷനിലുള്ള കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.










0 comments