പ്രവർത്തകർ പരാതി നൽകി
ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി


സ്വന്തം ലേഖകൻ
Published on Jul 17, 2026, 02:03 AM | 1 min read
ആലപ്പുഴ
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആലപ്പുഴ നോർത്ത് സംഘടനാ ജില്ലയിൽ നടത്തിയ സാന്പത്തിക തിരിമറിയുടെ വിവരങ്ങളും പുറത്ത്. ആലപ്പുഴ, അന്പലപ്പുഴ, ചേർത്തല മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ച പരാതി ഉയർന്നത്. 25000 രൂപയാണ് ഒരു ബൂത്തിൽ നൽകാൻ നിശ്‌ചയിച്ചിരുന്നത്. എന്നാൽ 5000 മുതൽ 7000 രൂപ മാത്രമാണ് കൊടുത്തത്. ഫണ്ട്‌വെട്ടിപ്പ് സംബന്ധിച്ച് പ്രവർത്തകർ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരായിരുന്ന ജില്ലാ ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ പണം വെട്ടിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പിന് ശേഷം ഇവർ വിനോദയാത്ര നടത്തിയെന്നും ആഡംബര വാഹനങ്ങൾ വാങ്ങിയെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പോസ്‌റ്ററുകൾ അച്ചടിച്ചതിലും ക്രമക്കേടുണ്ട്. കുട്ടനാട് മണ്ഡലത്തിൽ സംസ്ഥാന കമ്മിറ്റി നൽകിയ 30 ലക്ഷം രൂപയിൽ പകുതിയും ചെലവഴിക്കാതെ കള്ളക്കണക്ക് ഉണ്ടാക്കി തിരിമറി നടത്തിയതിന്റെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിഡിജെഎസിലെ സന്തോഷ് ശാന്തിയായിരുന്നു കുട്ടനാട്ടിലെ എൻഡിഎ സ്ഥാനാർഥി. ഇവിടെ പ്രവർത്തകർ അറിയാതെ കള്ളക്കണക്ക് എഴുതി പകുതിഫണ്ട് മുക്കിയെന്നാണ് പരാതി. കുട്ടനാട് ഫണ്ട്‌മുക്കലിൽ ആടിയുലയുന്ന ബിജെപി നേതൃത്വം നോർത്ത് സംഘടനാ ജില്ലയിലെ ഫണ്ട് വെട്ടിപ്പ് പുറത്തുവന്നതോടെ കൂടുതൽ കുരുക്കിലായി.











0 comments