ഹോട്ടലിൽ ആക്രമണം - കൊലക്കേസ് പ്രതിയടക്കം 3 പേർ പിടിയിൽ

പ്രതികൾ
ഹരിപ്പാട്
ഹോട്ടലിൽ താമസിച്ച യുവാക്കളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽകൊലക്കേസ് പ്രതിയടക്കം മൂന്നുപേരെ ഹരിപ്പാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഹരിപ്പാട് തുലാമ്പറമ്പ് മഹേഷ് ഭവനിൽ മഹേഷ് (39), പുളിമൂട്ടിൽ തെക്കതിൽ സുമേഷ് (30), രാഗത്തിൽ വിനായക് (31) എന്നിവരാണ് പിടിയിലായത്. ഞായർ രാത്രി 10ഓടെ ഹരിപ്പാട് നാരകത്തറയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം. കുമാരപുരം അനന്തപുരം സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹോട്ടലിൽ താമസിച്ചിരുന്ന മഹാദേവികാട് പാട്ടത്തിൽ മനോജി (27)നും സുഹൃത്തുക്കൾക്കും നേരെയായിരുന്നു ആക്രമണം. ഹോട്ടലിന് മുന്നിലൂടെ മഹേഷിന്റെ കാർ പുറത്തേക്കെടുക്കുമ്പോൾ മറ്റൊരു കാറിൽ മുട്ടിയതിലുള്ള തർക്കത്തെത്തുടർന്നായിരുന്നു ആക്രമണം. മഹേഷ് ഹെൽമറ്റുപയോഗിച്ച് മനോജിന്റെ തലയ്‌ക്കും മൂക്കിന്റെ പാലത്തിനും അടിച്ചു.
കൂടെ ഉണ്ടായിരുന്നവരെയും സംഘം ഉപദ്രവിച്ചു. പിന്നീടും സംഘം മനോജിനെയും കൂട്ടുകാരെയും തിരക്കി ഹോട്ടലിലെത്തി രജിസ്‌റ്റർ നോക്കി വിവരങ്ങളെടുത്തു. കമ്പിവടിയുമായി ഇവർ താമസിച്ച മുറിയിലും ആശുപത്രിയിലും തിരക്കി ചെന്നെന്നും പരാതിയിലുണ്ട്.
അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ സിഐ ബി വിനോദ്കുമാർ, എസ്ഐമാരായ ഉദയകുമാർ, രാകേഷ്, എഎസ്ഐമാരായ ശിഹാബ്, പ്രമോദ്, സിപിഒമാരായ നിഷാദ്, വൈശാഖ്, മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷിനെതിരെ കാപ്പാ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.










0 comments