ad
Deshabhimani

ആര്യാട്‌ അഖിൽ വധക്കേസ്‌

പ്രതികൾ ഓച്ചിറയിൽ പിടിയിൽ

അഖിലിനെ വധിച്ച ശേഷം ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലെ എസി വിശ്രമ മുറിയിൽ എത്തിയ പ്രതികൾ
വെബ് ഡെസ്ക്

Published on Jul 28, 2026, 02:37 AM | 1 min read

ആലപ്പുഴ

ആര്യാട്‌ ഗുരുപുരം മുര്യൻവെളിയിൽ അഖിലിനെ (അച്ചു – -24) വീട്ടിൽ കയറി കുത്തിക്കൊന്ന കേസിലെ പ്രതികൾ അറസ്‌റ്റിൽ. കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്‌, ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് ഓച്ചിറയിലെ ഒളിസങ്കേതത്തിൽനിന്ന് തിങ്കൾ വൈകിട്ട്‌ 7.35ഓടെ പൊലീസിന്റെ പിടിയിലായത്. ഡിവെെഎസ്-പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത‍്. കൊലപാതകത്തിന്‌ ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവർക്ക്‌ പണം അയച്ചു നൽകിയ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തിൽ ഷെൽജാദിനെ പൊലീസ്‌ തിരിച്ചറിഞ്ഞിരുന്നു. പ്രതികൾ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിലെത്തി തൃശൂരിലേക്കാണ്‌ പോയത്‌. ഷെൽജാദിന്റെ ഫോൺ കുന്നംകുളത്ത്‌ വെള്ളി രാത്രി ഓണായിരുന്നു. അന്വേഷകസംഘം ഇവിടെ ഹോട്ടലുകളും ലോഡ്‌ജുകളും കേന്ദ്രീകരിച്ച്‌ തിരച്ചിൽ നടത്തി. പ്രതികൾ ഫോണിൽ സന്ദേശമയച്ചവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്‌ ഫറൂക്കിലേക്ക്‌ കടന്നതായി വിവരം ലഭിച്ചു. അന്വേഷകസംഘം ഫറൂക്കിലെത്തിയെങ്കിലും കർണാടകയിലേക്ക്‌ കടന്നു. ഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക്‌ ബംഗളൂരുവിൽ ജോലിചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്നും മറ്റ്‌ രണ്ട്‌ സഹായികളുണ്ടെന്നും പൊലീസ്‌ മനസിലാക്കി. ബംഗളൂരു ജിഗാനിയിലെത്തിയ പൊലീസ് യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കി. പ്രതികൾക്ക്‌ ഒളിവിൽ കഴിയാനും യാത്രചെയ്യാനും പണംനൽകിയിരുന്നത്‌ യുവതിയാണ്‌. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബംഗളൂരുവിൽ എത്തിയ പ്രതികൾ പിന്നീട് കേരളത്തിലേക്ക്‌ മടങ്ങി. കായംകുളത്ത്‌ അനന്തുവിന്റെ വീടിന്‌ സമീപമാണ് ഒളിവിൽ കഴിഞ്ഞത്. യുവതിയിൽനിന്നും സഹായികളിൽനിന്നും പണം വാങ്ങി നേപ്പാളിലേക്ക് കടക്കാനായിരുന്നു പദ്ധതി. ജിം സന്തോഷ്‌ വധക്കേസിൽ പ്രതിയായ അലുവ അതുലിന്റെ സംഘാംഗമാണ്‌ അനന്തു. സന്തോഷിനെ വധിച്ചശേഷം അതുലിന്‌ ഒളിവിൽ പോകുന്നതിന്‌ സഹായമൊരുക്കിയത്‌ അനന്തുവാണ്‌. ഒന്നാം പ്രതി ഷെൽജാദ്‌ ലഹരിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ്‌. ദുബായിയിൽ ജയിൽ ശിക്ഷ അനുഭവിച്ച്‌ ഒരുവർഷം മുമ്പാണ്‌ മടങ്ങിയെത്തിയത്‌. രണ്ട്‌ മാസം മുമ്പ്‌ നെടുമ്പാശേരിയിൽ ലഹരി കടത്തുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായി രണ്ടാഴ്‌ച മുമ്പാണ്‌ ജാമ്യത്തിലിറങ്ങിയത്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home