ദേശീയപാതയിലെ ഗർത്തം
സമഗ്രമായി അന്വേഷിക്കണം: സിപിഐ എം

ദേശീയപാതയിൽ ചേർത്തല 11–ാം മെെൽ ജങ്ഷന് സമീപം അഗാധ ഗർത്തം രൂപപ്പെട്ടിടത്ത് എത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിമും കരാർ കമ്പനി പ്രോജക്ട് മാനേജരുമായി സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jul 01, 2026, 02:01 AM | 1 min read
ചേർത്തല
ദേശീയപാതയിൽ 11–ാം മൈൽ ജങ്‌ഷന് തെക്ക് അഗാധഗർത്തം രൂപപ്പെട്ട സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാത അതോറിട്ടിയും കരാറുകാരും നിരുത്തരവാദപരമായി നിർമാണം നടത്തുന്നതിന്റെ പരിണിതഫലമാണ് പലയിടങ്ങളിലും രൂപപ്പെടുന്ന പ്രതിസന്ധി. അതോറിട്ടി അധികൃതർ ഗുരുതര കൃത്യവിലോപമാണ് കാട്ടുന്നത്. വലിയ ദുരന്തം സൃഷ്‌ടിക്കാവുന്ന നിലയിലാണ് അഗാധഗർത്തം രൂപപ്പെട്ടത്. തലനാരിടയ്‌ക്കാണ് ദുരന്തം ഒഴിവായത്. ശാസ്‌ത്രീയമായി റോഡ് നിർമാണം ഉറപ്പാക്കാൻ കൃത്യമായ പരിശോധന ഉണ്ടാകണമെന്ന് ഏരിയ സെക്രട്ടറി ബി സലിം ആവശ്യപ്പെട്ടു. പൊലീസ് കൈകഴുകി ദേശയപാതയിൽ ഗർത്തമുണ്ടായ വിവരം അറിയിക്കാൻ പൊലീസ് സ്‌റ്റേഷനിൽ വിളിച്ച മാധ്യമപ്രവർത്തകന് ലഭിച്ചത് നിരുത്തരവാദപരമായ പ്രതികരണം. മാരാരിക്കുളം സ്‌റ്റേഷനിൽ വിളിച്ചപ്പോൾ അർത്തുങ്കൽ സ്‌റ്റേഷൻ പരിധിയിലാണ് സംഭവമെന്നായിരുന്നു മറുപടി. അർത്തുങ്കലിൽ വിളിച്ചപ്പോഴാകട്ടെ ചേർത്തല സ്‌റ്റേഷൻ പരിധിയാണെന്നായി മറുപടി. ചേർത്തലയിൽ ബന്ധപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്നും പൊലീസിന് കാര്യമില്ലെന്നുമായി പ്രതികരണം. ഒടുവിൽ ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചശേഷമാണ് പൊലീസ് ഉണർന്നത്. മാരാരിക്കുളം സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.











0 comments