കെൽട്രോണിന് സമീപം റെയിൽവേ മേൽപ്പാലം വേണം

അരൂർ കെൽട്രോൺ റെയിൽവേ ഗേറ്റിൽ ട്രെയിൻ പോകാൻ കാത്തുകിടക്കുന്ന യാത്രികർ
അരൂർ
അരൂർ കെൽട്രോണിന് സമീപം റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. സിഗ്നൽ കാത്ത് കിടക്കുന്ന യാത്രക്കാരുടെ ദുരിതം ഇതുവരെയും അധികൃതർ കണ്ടമട്ടില്ല. അരൂർ കെൽട്രോൺ ഫെറി –- കുമ്പളങ്ങി ഫെറി പാലം തുറക്കുന്നതോടെ ഈ പാതയിൽ യാത്രികരുടെ എണ്ണം കൂടും. ചന്തിരൂർ ആഞ്ഞിലിക്കാട്, കെൽട്രോൺ പ്രദേശത്തുള്ളവർ ദേശീയപാതയിലെത്താൻ ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. നിർമാണം പുരോഗമിക്കുന്ന ഫെറി കുമ്പളങ്ങി പാലം പൂർത്തിയായാൽ എഴുപുന്ന, കുമ്പളങ്ങി ഭാഗത്തുള്ളവർ സീപോർട്ട് -– എയർപോർട്ട് റോഡിലെത്താനും അരൂർ വ്യവസായിക കേന്ദ്രത്തിലെത്താനും ആശ്രയിക്കുന്നതും ഈ റോഡിനെയായിരിക്കും.
അരൂർ മേഖലയിൽനിന്ന് എഴുപുന്നയിലെ ചെമ്മീൻ പീലിങ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിലേക്ക് വരുന്നവരും സിഗ്നൽ തകരാറുമൂലം മണിക്കൂറുകൾ കുരുക്കിൽക്കിടന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ചന്തിരൂർ ഗവ. എച്ച്എസ്എസ്, ഔവർ ലേഡി ഓഫ് മേഴ്സി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് റെയിൽവേ ഗേറ്റടവ് കാരണം കൃത്യസമയത്ത് സ്‌കൂളിൽ എത്താനും കഴിയാത്ത സ്ഥിതിയാണ്. പശ്ച്ചിമകൊച്ചിയിൽനിന്ന് മലയോര ഗ്രാമങ്ങളിലേക്ക് പാതയൊരുങ്ങുമ്പോൾ പ്രധാന കവാടമായ അരൂരിൽ റെയിൽവേ മേൽപ്പാലം അനിവാര്യമെന്ന് നാട്ടുകാർ പറയുന്നു.










0 comments