കളർകോട് ജങ്ഷനിൽ മേൽപ്പാലം നിർമിക്കണം

കളർകോഡ് ജംങ്ഷനിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷ മായാ രാജേന്ദ്രൻ കലക്ടർക്ക് നിവേദനം നൽകുന്നു
ആലപ്പുഴ
ആലപ്പുഴ ബൈപ്പാസ് തുടങ്ങുന്ന കളർകോട് ജങ്ഷനിൽ മേൽപ്പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷയും ഇരവുകാട് വാർഡ് കൗൺസിലറുമായ മായ രാജേന്ദ്രൻ കലക്ടർക്ക് നിവേദനം നൽകി. എസ് ഡി കോളേജിന് മുന്നിലെ അടിപ്പാതമുതൽ കളർകോട് ജങ്ഷൻവരെ മേൽപ്പാലമുണ്ടാകുമെന്നാണ് അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. ഇപ്പോൾ കളർകോട് ജങ്ഷനു കിഴക്കും പടിഞ്ഞാറും അടച്ചുകെട്ടുകയാണ്. ഇതുമൂലം വളരെ പ്രധാനപ്പെട്ട നഗരാതിർത്തി റോഡിലേക്ക് പ്രവേശിക്കണമെങ്കിൽ പുന്നപ്ര പഞ്ചായത്തുവഴി പോകേണ്ട സ്ഥിതിയാണ്. ദേശീയപാതയിൽനിന്ന് കടലോരത്തെ മത്സ്യഗന്ധി ജങ്ഷൻവരെ നഗരാതിർത്തി റോഡ് അപ്രസക്തമാകുന്ന വിധമാണ് ഇവിടെ ബൈപ്പാസ് നിർമാണം. സാഗര സഹകരണ ആശുപത്രി, പുന്നപ്ര എൻജിനീയറിങ് കോളേജ്, വിവിധ സ്‌കൂളുകൾ, കളർകോട് മഹാദേവക്ഷേത്രം, സെന്റ് ലൂർദ് മാതാ പള്ളിയടക്കം ആരാധനാലയങ്ങൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയിലേക്ക് ആയിരങ്ങൾ യാത്രചെയ്യുന്ന റോഡാണ് അടച്ചുകെട്ടുന്നത്. കളർകോട് ജങ്ഷൻ നൂറ്റാണ്ടുകളായി അറിയപ്പെടുന്നതാണ്. അതും ഓർമയാകുന്ന തരത്തിലാണ് നിർമാണം. പതിയാംകുളങ്ങര റെസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയും മായ രാജേന്ദ്രൻ കലക്ടർക്ക് കൈമാറി. പതിയാം കുളങ്ങര റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അഫ്സലും മായാ രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നു.










0 comments