ആൽമരച്ചില്ല ഒടിഞ്ഞുവീണു; തറയിലിരുന്നവർ രക്ഷപ്പെട്ടു

വന്ദികപ്പള്ളി–ചേപ്പാട് റോഡിൽ വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപം റോഡിൽ കുറുകെ വീണ മരം അഗ്‍നിരക്ഷാസേനാംഗങ്ങള്‍ മുറിച്ചുമാറ്റുന്നു
കാർത്തികപ്പള്ളി
ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിന് കിഴക്കുവശത്തെ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഒരാൾക്ക് പരിക്ക്. ആൽത്തറയിൽ ഇരിക്കുകയായിരുന്ന ചേപ്പാട് കാവടവീട്ടിൽ മാത്യു ഫിലിപ്പിനാണ് (ബിജോയ്–48) പരിക്കേറ്റത്. കൂടെയുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വന്ദികപ്പള്ളി– ചേപ്പാട് റോഡിൽ ചൊവ്വ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. മരം വീഴുന്നത് കണ്ട് ഭയന്നോടുന്നതിനിടെ റോഡിൽ ഉരുണ്ടുവീണാണ് ബിജോയിക്ക് പരിക്കേറ്റത്. മരത്തിന്റെ വടക്കുവശത്തെ ഉണങ്ങിയ ശാഖയാണ് റോഡിലേക്ക് പതിച്ചത്. റോഡിന് കുറുകെ വീണ മരച്ചില്ലതട്ടി ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും 11 കെ വി ലൈനുകളും തെരുവിളക്ക് വയറുകളും തകരുകയും ചെയ്തു. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും പൂർണമായി നിലച്ചു. വിവരമറിഞ്ഞ് പഞ്ചായത്തംഗം ആർ മധുക്കുട്ടൻ, കരീലക്കുളങ്ങര പൊലീസ്, ഹരിപ്പാട് അഗ്‌നി രക്ഷാസേന സംഘം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.










0 comments