ജലസ്രോതസ്സുകളിൽ വെള്ളം താഴാൻ തുടങ്ങി ജില്ലയിൽ രേഖപ്പെടുത്തിയത് 26 ശതമാനം കുറവ് മഴ
ഹോ .. എന്തൊരു ചൂട്

പാലക്കാട് നഗരത്തിൽ കടുത്ത ചൂടിൽ ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ /ഫോട്ടോ: സുമേഷ് കോടിയത്ത്

സ്വന്തം ലേഖകൻ
Published on Sep 09, 2026, 12:52 AM | 1 min read
പാലക്കാട്
പൊരിവെയിലിൽ ഉരുകി ജനം. തുടർച്ചയായ നാലാം ദിവസവും ജില്ലയിൽ 34 ഡിഗ്രി സെൽഷ്യസാണ് താപനില. മിക്കയിടത്തും നെൽകൃഷി നടക്കുന്ന വയലുകൾ വിണ്ടുകീറി. ജലസ്രോതസുകളിൽ വെള്ളം താഴാൻ തുടങ്ങി. കഴിഞ്ഞ മഴക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന അണക്കെട്ടുകളിൽ ഇനിയും ആവശ്യത്തിന് വെള്ളമായില്ല. ശിരുവാണി – 50 ശതമാനം, മീങ്കര – 30 ശതമാനം, വാളയാർ – 20 ശതമാനം, മലമ്പുഴ – 50 ശതമാനം, പോത്തുണ്ടി – 69 ശതമാനം, ചുള്ളിയാർ – 20 ശതമാനം എന്നിങ്ങനെയാണ് നിലവിലെ വെള്ളത്തിന്റെ അളവ്. ജൂൺ ഒന്ന് മുതൽ ഇതുവരെ 26 ശതമാനം കുറവ് മഴയാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, മലപ്പുറം, തൃശൂർ, വയനാട് എന്നിവിടെയാണ് പ്രതീക്ഷിച്ച മഴ ലഭിക്കാത്ത മറ്റ് ജില്ലകൾ. ഒക്ടോബറിൽ ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ കടുത്ത വരൾച്ചയിലേക്ക് ജില്ല നീങ്ങും. ബുധനാഴ്‌ചയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസുവരെ ചൂടുയരും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വേനൽക്കാലത്തിന് സമാനമായി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും നിർദേശമുണ്ട്.










0 comments