ജനകീയ ഹോട്ടലുകൾ പൂട്ടുന്നു
വയറെരിയുന്നവരുടെ മിഴി നിറഞ്ഞോട്ടെന്നോ

കോട്ടയം തുച്ഛമായ ചെലവിൽ വയറുനിറയെ ഭക്ഷണം ഉറപ്പാക്കിയിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ ജില്ലയിൽ അടച്ചുപൂട്ടൽ ഭീഷണിയിൽ. 46 ജനകീയ ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്. ഇതിനകം ഭൂരിഭാഗവും പ്രവർത്തനം നിലച്ചു. സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയതും വിലക്കയറ്റവും സർക്കാരിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽനിന്നും ലഭിക്കേണ്ട സഹായങ്ങൾ മുടങ്ങിയതുമാണ് ജനകീയ സംരംഭങ്ങളെ തകർച്ചയിലേക്ക് തള്ളിയിട്ടത്. തളർത്തിയത് സബ്സിഡി അരിയും വിലക്കയറ്റവും സബ്‌സിഡി നിരക്കിലുള്ള അരി വിതരണം നിർത്തിയത് പൊതുവിപണിയിൽനിന്ന് വലിയ വിലയ്ക്ക് അരി വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലായി. എന്നാൽ വിലകൂടിയ അരിവാങ്ങി ചെറിയ വിലയ്ക്ക് ഊണ് നൽകുന്നത് പ്രായോഗികമല്ലെന്ന് സംരംഭകർ പറയുന്നു. കൂടാതെ പാചകവാതകം, അരി, പച്ചക്കറി, എണ്ണ എന്നിവയുടെ വില കുതിച്ചുയർന്നതോടെ നിത്യേനയുള്ള നടത്തിപ്പുചെലവ് താങ്ങാനാകാതായി. ദുരിതത്തിലായി സാധാരണക്കാർ നിർമാണത്തൊഴിലാളികൾ, ലോട്ടറി വിൽപ്പനക്കാർ, ഡ്രൈവർമാർ തുടങ്ങി വലിയൊരു വിഭാഗം ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു ജനകീയ ഹോട്ടലുകൾ. പൊതുവിപണിയെ അപേക്ഷിച്ച് ഇവിടെനിന്നായിരുന്നു സാധാരണക്കാർക്ക് താങ്ങാനാവുന്ന ഭക്ഷണം ലഭിച്ചിരുന്നത്. നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലാണ്. അടിയന്തരമായി സർക്കാർ ഇടപെട്ട് നിർത്തിവച്ച സഹായം പുനസ്ഥാപിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ പിന്തുണ ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ ശേഷിക്കുന്ന ഹോട്ടലുകൾ കൂടി പൂട്ടുന്ന സാഹചര്യമാണ്.










0 comments