print edition ലേബർകോഡ് നടപ്പാക്കാൻ കോൺഗ്രസ് സഹായിക്കുന്നു: എളമരം കരീം

കള്ളു ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്: ഇന്ത്യയിലെ കോടിക്കണക്കിന് തൊഴിലാളികളെ മുതലാളിമാരുടെ അടിമകളാക്കുന്ന ലേബർകോഡ് നടപ്പാക്കാൻ കോൺഗ്രസ് പിൻവാതിലിലൂടെ സഹായിക്കുകയാണെന്ന് സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം. മങ്കൊമ്പിൽ കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ തൊഴിലാളിവിരുദ്ധ ലേബർകോഡ് നടപ്പാക്കില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകവും തെലങ്കാനയും ഹിമാചലും ഇതുമായി മുന്നോട്ടുപോയി. ഐഎൻടിയുസി ലേബർ കോഡിനെതിരെ സമരംചെയ്യുമ്പോൾ കോൺഗ്രസ് അത് നടപ്പാക്കാൻ സഹായിക്കുകയാണ്. ഈ കള്ളച്ചൂത് തൊഴിലാളികൾ തിരിച്ചറിയണം.
ലേബർകോഡിലൂടെ ബിജെപി സർക്കാർ മുതലാളിവർഗത്തിന്റെ കൈയിൽ മൂർച്ചയേറിയ ആയുധം കൊടുത്തു. മിനിമംകൂലി നിയമം ദുർബലമാക്കി. തുല്യവേതനമില്ലാതാക്കി. പണിമുടക്കാനും ട്രേഡ് യൂണിയൻ രൂപീകരിക്കാനുമുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കി. തൊഴിലാളികൾക്കുള്ള എല്ലാ സംരക്ഷണവും ഇല്ലാതായി.
ജന്തർ മന്തറിൽ യുവാക്കളുടെ സമരത്തിന് മുന്നിൽ മോദി സർക്കാർ തോറ്റു. അതിനുമുമ്പ് ഇന്ത്യയിലെ കർഷകരുടെ മുന്നിലും മുട്ടുമടക്കി. ഇനിയും തോൽക്കും. നോയിഡയിലും ഫാക്‍ടറി തൊഴിലാളികൾ പണിമുടക്കിയപ്പോൾ യുപിയിലെ യോഗി സർക്കാരടക്കം മിനിമം വേതനം പുതുക്കാൻ തയ്യാറായി. അതാണ് തൊഴിലാളിവർഗത്തിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.










0 comments