ചാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവം; ബംഗാൾ സ്വദേശി പിടിയിൽ

പ്രവോദ് ദാസ്
അഗളി
അട്ടപ്പാടിയിലെ ചീരക്കടവിൽ സ്ത്രീയെയും കുട്ടിയെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ബംഗാൾ സ്വദേശി പ്രവോദ് ദാസാ(35)ണ് പിടിയിലായത്. അഗളിയിൽനിന്നുള്ള പൊലീസ് സംഘം ചൊവ്വാഴ്ച ബംഗാളിലെ അലിപുർദ്വാറിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം മാത്രമേ വിവരങ്ങൾ വ്യക്തമാകുവെന്ന് അന്വേഷക സംഘത്തലവൻ അഗളി ഡിവൈഎസ്‌പി ആർ അശോക് പറഞ്ഞു. പ്രോണിത(35), ജോഹിത(4) എന്നിവരാണ് മരിച്ചത്. പ്രവോദ് ദാസും പ്രോണിതയും മേലെ കോട്ടത്തറയിൽ തോട്ടം തൊഴിലാളികളായി ഒരു മാസമായി ജോലി ചെയ്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ സ്ത്രീയെയും കുട്ടിയെയും കാണാനില്ല. വ്യാഴാഴ്ച ജോലി സ്ഥലത്തെത്തി കൂലി വാങ്ങിപ്പോയ പ്രവോദ് ദാസിനെയും പിന്നെയാരും കണ്ടിരുന്നില്ല. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.










0 comments