വിശപ്പുരഹിത മാരാരിക്കുളത്തിന് 2000 കിലോ അരി

വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലേക്കുള്ള അരി സമാഹരണം അശോക്‌നിവാസിൽ ബേബി ഒരുചാക്ക് അരി നൽകി ഉദ്ഘാടനംചെയ്യുന്നു
മണ്ണഞ്ചേരി
വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയിലേക്ക് 2000 കിലോ അരി ലഭിച്ചു. ജനകീയ അരിസമാഹരണത്തിന്റെ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്ത് 19–-ാം വാർഡിൽനിന്നാണ് അരി ലഭിച്ചത്. മാരാരിക്കുളത്ത് ഒരാൾപോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ എട്ടരവർഷത്തിലേറെയായി നടത്തുന്ന വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയെ നാടൊന്നാകെ പിന്തുണയ്‌ക്കുന്നു. പ്രായാധിക്യത്താലും അനാരോഗ്യത്താലും തനിയെ ആഹാരം പാചകം ചെയ്‌ത് കഴിക്കാൻ കഴിയാതെ ഒറ്റപ്പെട്ട് താമസിക്കുന്ന 400 പേർക്കാണ് മാരാരിക്കുളത്തെ പാലിയേറ്റീവ് പ്രവർത്തകർ ദിനംതോറും രണ്ടുനേരത്തെ ഭക്ഷണം എത്തിക്കുന്നത്. മണ്ണഞ്ചേരി, മുഹമ്മ, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ 80 വാർഡിലായി ഒറ്റപ്പെട്ട് താമസിക്കുന്നവരെയാണ് ഭക്ഷണം നൽകുന്നതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ചെറിയ കലവൂർ, കാട്ടൂർ എന്നിവിടങ്ങളിലെ വൃദ്ധസദനങ്ങളിലും പാതിരപ്പള്ളി, മംഗളാപുരം എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം എത്തിക്കുന്നുണ്ട്. മണ്ണഞ്ചേരിയിലെ പി കൃഷ്‌ണപിള്ള സ്‌മാരക ട്രസ്‌റ്റിന്റെ കണ്ണർകാടുള്ള ജനകീയ അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ജനകീയ അരിസമാഹരണം അശോക്‌നിവാസിൽ ബേബി ഒരുചാക്ക് അരി നൽകി ഉദ്ഘാടനംചെയ്‌തു. ട്രസ്‌റ്റ് രക്ഷാധികാരി ആർ റിയാസ്, ചെയർമാൻ പി ആർ സുനിൽ, ജനറൽ കൺവീനർ വി സജേഷ്, പഞ്ചായത്തംഗം രഹൻ അശോക്, പി എ ജുമൈലത്ത്, സലീം, സജി, പ്രസാദ്, ബിന്ദു, വി എൻ ശശി എന്നിവർ നേതൃത്വം നൽകി.











0 comments