ഡച്ച് പാരമ്പര്യമോ മൊറോക്കൻ വീര്യമോ

മൊണ്ടെറി: ഡച്ച് പാരമ്പര്യത്തെ നെറുകെ പിളർക്കാൻ മൊറോക്കോയുടെ പുത്തൻ ശക്‌തികൾ. റൗണ്ട് ഓഫ് 32ലെ കരുത്തരുടെ ബലപരീക്ഷണത്തിൽ നെതർലൻഡ്‌സ് നാളെ രാവിലെ ആറരയ്‌ക്ക് മൊറോക്കോയെ നേരിടും. ആദ്യ കിരീടം സ്വപ്നം കണ്ടാണ് യോഹാൻ ക്രൈഫിന്റെ പിൻഗാമികൾ ഇത്തവണയും പന്തുതട്ടുന്നത്. മൂന്ന് തവണ ഫൈനലിൽ കാലിടറിയിരുന്നു ഓറഞ്ച് പട്ടാളത്തിന്. നിലവിലെ നാലാം സ്ഥാനക്കാരായ മൊറോക്കോ ഇത്തവണ ഒരുപടി മുകളിലെത്തുക എന്ന പ്രതീക്ഷയിലാണ്.
ഗ്രൂപ്പിൽ ജപ്പാനോട് 2–2ന് കുരുങ്ങിയശേഷം റൊണാൾഡ് കൂമാൻ പരിശീലിപ്പിക്കുന്ന നെതർലൻഡ്‌സിന് മറ്റൊരു രൂപമായിരുന്നു. സ്വീഡനെ 5–1നും ടുണീഷ്യയെ 3–1നും തരിപ്പണമാക്കി. മൂന്ന് കളിയിൽ 10 ഗോളടിച്ചു. നാലെണ്ണം വഴങ്ങി. എല്ലാ നിരയിലും മികച്ച താരങ്ങളാണ്. ഗോളടിക്കാരായ കോഡി ഗാക്‌പോ, ബ്രയാൻ ബ്രോബി എന്നിവർക്കൊപ്പം ഫ്രെങ്കി ഡി യോങ്, വിർജിൽ വാൻ ഡിക് അണിനിരക്കുന്ന സംഘത്തിനെ വീഴ്‌ത്താൻ എളുപ്പമല്ല.
മറുവശത്ത് മൊറോക്കോയും ചില്ലറക്കാരല്ല. ബ്രസീലിനെ 1–1ന് തളച്ചാണ് തുടങ്ങിയത്. സ്‌കോട്‌ലൻഡിനെ ഒരു ഗോളിനും ഹെയ്‌ത്തിയെ 4–2നും തോൽപ്പിച്ചു. നാല് ഗോളടിച്ച മുന്നേറ്റക്കാരൻ ഇസ്‌മയേൽ സായ്‌ബാരിയാണ് കുന്തമുന.











0 comments