കടലിൽ അകപ്പെട്ടു, റെസ്‌ക്യു സേന രക്ഷകരായി
2 മത്സ്യബന്ധന ബോട്ടും 18 തൊഴിലാളികളെയും കരയ്‌ക്കെത്തിച്ചു

കടലിൽ അകപ്പെട്ട 'ശ്രീനിവാസ' ബോട്ടിനെ കെട്ടിവലിച്ചു കരയിലേക്ക് കൊണ്ടുവരുന്നു
കാർത്തികപ്പള്ളി
കടലിൽ അകപ്പെട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളെയും തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യു സേനയുടെ ബോട്ട് കരയ്‌ക്കെത്തിച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീനിവാസ' ആലപ്പുഴ സ്വദേശിയുടെ ‘ശിവപ്രസാദം' എന്നീ ബോട്ടുകളിലെ 18 തൊഴിലാളികളെയാണ് രക്ഷിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രണ്ടു ബോട്ടുകൾ അപകടത്തിൽപ്പെട്ടെന്ന സന്ദേശം തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ ലഭിച്ചത്. ഉടൻതന്നെ കായംകുളം ഹാർബറിൽനിന്ന് ഫീഷറീസ് വകുപ്പിന്റെ റെസ്‌ക്യൂ ബോട്ട് പുറപ്പെട്ടു. വലിയഴീക്കൽ പാലത്തിന് സമീപം മണ്ണിൽ ഉറച്ചുപോയ ശിവപ്രസാദം എന്ന ബോട്ടിനെയാണ് കെട്ടിവലിച്ച് കായംകുളം ഹാർബറിൽ ആദ്യം എത്തിച്ചത്. എൻജിനിൽനിന്നുള്ള പ്രോപ്പല്ലർ ലെഡ്ഡർ ഊരിപ്പോയി പ്രവർത്തിക്കാത്ത അവസ്ഥയിലായിരുന്ന ശ്രീനിവാസ ബോട്ടിനെയും കരയിലെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ്, തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, ലൈഫ് ഗാർഡുകൾ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.










0 comments