യാനങ്ങളിൽ കണവയും മത്തിയും

തോട്ടപ്പള്ളി തീരത്തടുത്ത ബോട്ടുകളിൽ ലഭിച്ച വലിയ മത്തി
അമ്പലപ്പുഴ
തോട്ടപ്പള്ളി ഹാർബറിലെത്തിയ മത്സ്യബന്ധന യാനങ്ങളിൽ ചാകര കൊയ്ത്തിന്റെ മത്തിയും കണവയും. ദിവസങ്ങൾ നീണ്ട കോരിച്ചൊരിയുന്ന മഴയ്‌ക്കു ശേഷം മാനം തെളിഞ്ഞതോടെ കടൽ ശാന്തമായി ചാകരയിൽ മത്തിയും കണവയും കൊഴുവയുമടക്കമുള്ള മത്സ്യങ്ങൾ സുലഭമായി കിട്ടിയത്. ട്രോളിങ്ങിനുശേഷം 31ന് അർധരാത്രി മുതൽ യന്ത്രവൽകൃത യാനങ്ങൾ നടത്തിവന്ന മത്സ്യബന്ധനത്തിനുശേഷം ബോട്ടുകൾ പലതും തോട്ടപ്പള്ളി ഹാർബറിൽ ദിവസങ്ങളായി എത്തിത്തുടങ്ങിയിരുന്നു. എന്നാൽ ശനിയാഴ്ചയാണ് കൂടുതൽ മത്സ്യലഭ്യത ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു. ഏറെ നാളായി പരിമിതമായി മാത്രം കിട്ടിയിരുന്ന കണവയും സുലഭമായി ലഭിച്ചു. അളവിൽ തൂക്കം കൂടിയ വലിയ കണവ ലഭിച്ചത് തീരത്തിന് ആഹ്ലാദമായി. 350 മുതൽ 550 ഗ്രാം വരെ തൂക്കമുള്ള കണവയാണ് ലഭിച്ചത്. കിലോക്ക് 550 രൂപ വരെ വില കിട്ടി. കേരള തീരത്ത് നിന്ന് കിട്ടുന്ന കണവക്ക് വിദേശ വിപണിയിലടക്കം ആവശ്യക്കാർ ഏറെയാണ്. തോട്ടപ്പള്ളി ഹാർബറിലടുത്ത പരമ്പരാഗത വള്ളങ്ങൾക്കും വലിയ മത്തി ലഭിച്ചത് തൊഴിലാളികൾക്ക് ആശ്വാസമായി. കിലോക്ക് 240 രൂപ വരെ വില ലഭിച്ചു.









0 comments