ആറാട്ടുപുഴയിൽ വീണ്ടും വോളിബോൾ ആരവം

ആറാട്ടുപുഴ ബിആർസി മൈതാനത്തെ വോളിബോൾ മത്സരത്തിൽനിന്ന്
കാർത്തികപ്പള്ളി
തീരദേശ പഞ്ചായത്തെന്നത് മാത്രമല്ല ആറാട്ടുപുഴയുടെ സവിശേഷത, എക്കാലവും വോളിബോൾ ആരവം ഉയർന്നുകേട്ട നാടുകൂടിയാണത്. ഏറെ നാളത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും വോളിബോൾ ആവേശത്തിലാണ് ഇവിടം. ബസ് സ്‌റ്റാൻഡിന് സമീപമുള്ള ബിആർസി മൈതാനത്ത് വോളിബോൾ ടൂർണമെന്റിന് തുടക്കമായി.
ഒരുകാലത്ത് ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരദേശ പഞ്ചായത്തുകളിലെ ജനകീയ കായികയിനമായിരുന്നു വോളിബോൾ. ആറാട്ടുപുഴ ബസ് സ്‌റ്റാൻഡ് കേന്ദ്രീകരിച്ച് 1968-ൽ രൂപീകരിച്ച ബ്രദേഴ്‌സ് റിക്രിയേഷൻ ക്ലബ് (ബിആർസി) ആയിരുന്നു പ്രദേശത്തെ ആദ്യ ടീം. കെട്ടുപന്ത് ഉപയോഗിച്ചാണ് ആദ്യകാലങ്ങളിൽ കളിച്ചിരുന്നത്. കള്ളിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് അക്കാലത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. അന്ന് കോട്ടയം വരെയുള്ള ടീമുകൾ ബോട്ടിലെത്തി മത്സരശേഷം പെരുന്നാൾ കണ്ടാണ് മടങ്ങിപ്പോയിരുന്നത്.
പിൽക്കാലത്ത് ബിആർസി അറിയപ്പെടുന്ന വോളിബോൾ ടീമായി മാറി. സമീപ പഞ്ചായത്തുകളിലും ക്ലബ്ബുകൾ രൂപപ്പെട്ടു. തുറസായി കിടന്ന സ്ഥലങ്ങളിൽ താമസക്കാർ വന്നതോടെ കളി മൈതാനങ്ങൾ ഒന്നൊന്നായി അപ്രത്യക്ഷമായെങ്കിലും ബിആർസി പുനരുജ്ജീവിപ്പിച്ച് പഴയ പ്രതാപത്തിലേക്ക് എത്തിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സ്വന്തമായി കളിസ്ഥലം വാങ്ങാനും ലൈബ്രറി സ്ഥാപിക്കുകയുമാണ് ലക്ഷ്യം. നാട്ടിലെ മുതിർന്നവരും പിന്തുണയുമായി രംഗത്തുണ്ട്. യുവതലമുറയെ ലഹരികളിൽനിന്ന് അകറ്റി കായികവിനോദത്തിലേക്ക് ആകർഷിക്കാനാകുമെന്ന് സംഘാടകർ പറഞ്ഞു. ശനിയാഴ്‌ച തുടങ്ങിയ ടൂർണമെന്റ് എഴിന് സമാപിക്കും.










0 comments