ആഘോഷമാക്കാനെത്തിയ യാത്ര അവസാനിച്ചത് ദുരന്തത്തിൽ; വാഹനമോടിച്ചതും വിദ്യാർഥികളിലൊരാൾ

തൃശൂർ : കയ്പമംഗലത്ത് ചരക്ക് ലോറിയിൽ കാറിടിച്ച് ഏഴു വിദ്യാർഥികൾ മരിച്ച സംഭവത്തിന് പിന്നാലെ ദേശീയപാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. നേരത്തെ തന്നെ ഈ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ വലിയൊരു ദുരന്തം ഒഴിവാകുമായിരുന്നെന്ന് നാട്ടുകാർ പ്രതികരിച്ചു. ദേശീയപാത-66ൽ അപകടമുണ്ടായ സ്ഥലത്ത് ഹൈവേയിൽ നിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്ക് കയറുന്ന ഭാഗത്താണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്.
ഇന്നലെ രാത്രി 11.42ഓടെയാണ് നാടിനെ നടുക്കി കയ്പമംഗലത്ത് ദേശീയപാതയിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിറകിലേക്ക് കാർ ഇടിച്ചുകയറിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. ദിണ്ടിഗൽ പിഎസ്എൻഎ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർഥികളാണ് 8 പേരും. മരിച്ചവരിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശ്വം (സേലം), സൂര്യ (ദിണ്ടിഗൽ), സന്തോഷ്( മധുര), പ്രസന്ന (മധുര), യുവസഞ്ജിത് (ദിണ്ടിഗൽ) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
അപകടസമയത്ത് യുവസഞ്ജിത്ത് ആണ് വാഹനമോടിച്ചിരുന്നതെന്നാണ് കരുതുന്നത്. തമിഴ്നാട്ടിൽ നിന്ന് കാർ വാടകയ്ക്ക് എടുത്ത് വിനോദയാത്രക്കായി എത്തിയതാണ് വിദ്യാർഥികളെന്നനാണ് പ്രാഥമിക വിവരം. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും ഇവരിൽ ചിലർ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പങ്കുവെച്ചിരുന്നു. എന്നാൽ യാത്ര എങ്ങോട്ടായിരുന്നെന്ന് സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അറിവുണ്ടായിരുന്നില്ല. അപകടവിവരമറിഞ്ഞ് വിദ്യാർഥികളുടെ ബന്ധുക്കൾ തൃശൂരിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.









0 comments