ട്രോളിങ് നിരോധം ഇന്ന് രാത്രിമുതൽ
യന്ത്രവൽകൃത മീൻപിടിത്തയാനങ്ങൾക്ക് നിരോധം

ട്രോളിങ് നിരോധം ആരംഭിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ തോട്ടപ്പള്ളി ഫിഷിങ് ഹാർബറിൽ അടുപ്പിച്ച മീൻപിടിത്ത ബോട്ടുകൾ ഫോട്ടോ :ജിഷ്ണു പൊന്നപ്പൻ
ആലപ്പുഴ
ട്രോളിങ് നിരോധം ചൊവ്വ അർധരാത്രിമുതൽ ആരംഭിക്കും. ജൂലൈ 31 വരെയാണ് കേരളതീരത്ത് യന്ത്രവൽകൃത മീൻപിടിത്തയാനങ്ങൾക്ക് നിരോധം. കടലിൽപോയ ബോട്ടുകൾ മടങ്ങിയെത്തി. നിരോധകാലത്ത് അഴീക്കൽ അടക്കമുള്ള ഹാർബറുകൾ അടയ്‌ക്കും. ഫിഷ്‌ലാൻഡിങ് സെന്ററുകളിലും മത്സ്യഗ്രാമങ്ങളിലും ട്രോളിങ് നിരോധ മുന്നറിയിപ്പ് നൽകി. പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാം. ജില്ലയിൽ 25,000 ഓളം പരന്പരാഗത മത്സ്യത്തൊഴിലാളികളാണുള്ളത്.
ട്രോളിങ് നിരോധകാലയളവിൽ രക്ഷാപ്രവർത്തനത്തിന് രണ്ടുവീതം ബോട്ടുകളും എഫ്‌ആർപി വള്ളങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. ജില്ലയിൽ മറൈൻ എൻഫോഴ്‌സ്‌മെന്റ് ജീവനക്കാരുടെ എണ്ണം കുറവായതിനാൽ 20 പൊലീസുകാരെക്കൂടി ലഭ്യമാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. മെയ് 15 മുതൽ തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു.
ട്രോളിങ് നിരോധകാലയളവിൽ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വള്ളങ്ങളെ കേരളതീരത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല. കടലിൽ പോകുന്ന ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളം മാത്രമേ അനുവദിക്കൂ. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് ശിക്ഷാർഹമാണ്. മീൻപിടിക്കാൻ പോകുന്നവർ ആധാർകാർഡ് കൈയിൽ കരുതണം. ട്രോളിങ് നിരോധം കാരണം തൊഴിൽ നഷ്‌ടപ്പെടുന്ന മത്സ്യ–അനുബന്ധ തൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കും.
ഇതുകൂടാതെ മത്സ്യത്തൊഴിലാളികൾക്ക് സാന്പത്തികസഹായം നൽകണമെന്നും, അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കേരളത്തിലെ മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് ഹെലികോപ്‌റ്ററുകൾ ലഭ്യമാക്കണമെന്നും കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ആവശ്യപ്പെട്ടു.










0 comments