നീറ്റ് പുന:പരീക്ഷ പാസാകാൻ കഴിയില്ലെന്ന് ആശങ്ക; കത്തെഴുതിവെച്ച് യുവതി ജീവനൊടുക്കി

റിയ കുമാരി ഥാപ്പ (Photo: NDTV)
ഡെറാഡൂൺ: നീറ്റ് പുന:പരീക്ഷ നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ യുവതി ജീവനൊടുക്കി. പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയില്ലെന്ന ഭയത്തെ തുടർന്നാണ് 23 കാരി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 1999-ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിനായി വിളിക്കാൻ അമ്മ മുറിക്ക് മുന്നിലെത്തിയപ്പോഴാണ് വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്.
എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളെ വിവരമറിച്ചു. തുടർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തു. 'അമ്മേ-അച്ഛാ, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, ഇതിൽ ആരുടെയും ഭാഗത്ത് തെറ്റില്ല' എന്നാണ് കുറിപ്പിലുള്ളത്. യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഥാപ്പ, ജൂൺ 21-ന് നടക്കാനിരിക്കുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET-UG) പുനഃപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ആദ്യ ശ്രമത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷ വിജയിക്കാൻ യുവതിക്ക് സാധിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ യുവതി നിരാശയിലായിരുന്നുവെന്നും ഇനിയുള്ള പരീക്ഷയിൽ വിജയം നേടാൻ കഴിയുമോ എന്ന ആശങ്കകളും അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കുറിപ്പും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്.









0 comments