"ആർക്കൊക്കെവേണ്ടി ഹാജരായിട്ടുണ്ടെന്ന് കണ്ടെത്താനാകില്ലല്ലോ"; കെ ബി പ്രദീപിന്റെ നിയമനത്തിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി

വി ഡി സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവണ്മെന്റ് പ്ലീഡറാക്കിയത് സംബന്ധിച്ച ചോദ്യങ്ങളിൽ ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമിക്കപ്പെട്ടവർ മുൻപ് ആർക്കൊക്കെവേണ്ടി വാദിച്ചു എന്ന് പരിശോധിക്കാനുള്ള സംവിധാനം സർക്കാരിനില്ല എന്നായിരുന്നു ഇത് സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ ഉയർന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്.
എൺപതോളം ഗവണ്മെന്റ് പ്ലീഡർമാരെയാണ് യുഡിഎഫ് സർക്കാർ നിയമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നിയമനം സംബന്ധിച്ച തെറ്റ് ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ തിരുത്തി. അത് ഇത്ര ആഘോഷിക്കാനില്ല. ആർക്കൊക്കെ വേണ്ടി ഹാജരായിട്ടുണ്ടെന്ന് എഐ ടൂൾ ഉപയോഗിച്ചാൽപോലും കണ്ടുപിടിക്കാനാകില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
മന്ത്രിസഭ അറിഞ്ഞുതന്നെയാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുൾപ്പെടെ പലരും പല പ്രൊപ്പോസലുകളും തന്നു. അങ്ങനെയൊരു പേര് നൽകിയതിന്റെ പേരിൽ ഒരാളെയും കുറ്റപ്പെടുത്താനില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ശ്രീകോവിലിലെ വാതിലിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകൻ കെ ബി പ്രദീപിനാണ് യുഡിഎഫ് സർക്കാർ നിയമനം നൽകിയത്. മുഖ്യമന്ത്രി നടത്തിയ നിയമനം എന്നുപറഞ്ഞ് കൈയൊഴിയുകയായിരുന്ന ദേവസ്വംമന്ത്രി കെ മുരളീധരൻ. പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയതോടെ നിയമനം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രദീപിന് രാജിവക്കേണ്ടിവന്നു.









0 comments