കരുതലിന്റെ സ്‌നേഹത്തണലിൽ അവർക്ക് പഠിക്കാം

ഗോപാലകൃഷ്ണൻ -– ലേഖ ദമ്പതികൾക്ക് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മ നിർമിച്ചുനൽകുന്ന വീടിന് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് കല്ലിടുന്നു
കാർത്തികപ്പള്ളി
തകർന്നടിഞ്ഞ തകരഷെഡിൽ കഴിയുന്ന മുതുകുളം പള്ളേമ്പിൽ ഗോപാലകൃഷ്ണനും ഭാര്യ ലേഖയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് വീടൊരുങ്ങുന്നു. മൂന്ന് പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ സുരക്ഷിതത്വം ഇനി കരുതൽ തണലിൽ. ഗോപാലകൃഷ്ണൻ സെക്യൂരിറ്റി ജീവനക്കാരനും ലേഖ ഗുജറാത്തിൽ വീട്ടുജോലിക്കാരിയുമാണ്. 24 വയസായ മൂത്ത മകൾ ബി കോം രണ്ടാം വർഷ വിദ്യാർഥിനിയാണ്. ഏറ്റവും ഇളയ മകൾ പ്ലസ് വണ്ണിനു പഠിക്കുന്നു. നഴ്സാകണമെന്ന മോഹം വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുമൂലം ഉള്ളിലൊതുക്കി പ്ലസ്ടു പഠനശേഷം രണ്ടാമത്തെ മകൾ സ്വകാര്യകമ്പനിയിൽ ജോലിക്ക് പോകുന്നു.
പെൺകുട്ടിയുടെ നഴ്സിങ് വിദ്യാഭ്യാസം കരുതൽ ഉച്ചയൂണ് കൂട്ടായ്മയ്ക്കായി ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഏറ്റെടുത്തതായി ചെയർമാൻ ഷാജി കെ ഡേവിഡ് പറഞ്ഞു. കരുതൽ ഏറ്റെടുത്ത 105–-ാമത്തെ വീടാണിത്. ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് വീടിന് കല്ലിട്ടു.
മുതുകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി എസ് ബൈജു, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വിജയകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പുഷ്പൻ കണ്ണമ്പള്ളി, എസ് ഷീജ, മുൻ പഞ്ചായത്തംഗങ്ങളായ സി വി ശ്രീജ, ആമച്ചാലിൽ ഉണ്ണി, കരുതൽ പ്രവർത്തകരായ ഉഷ, മിനിബാബു, ജോമോൻ, ജോസ്, ശമുവേൽ, അഷറഫ് കാട്ടിൽ, സുഭാഷ് വടകര, ബാബു ബംഗ്ളാവിൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments