വിടാതെ പനിച്ചൂട്

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പനി വാര്‍ഡ് തിങ്ങിനിറഞ്ഞതിനെ തുടര്‍ന്ന് നിലത്ത് കിടക്കുന്ന രോഗികൾ
കോഴിക്കോട്
മഴയകന്നിട്ടും പകര്‍ച്ചവ്യാധികൾക്ക് കുറവില്ല. ചുമയോടും ക്ഷീണത്തോടുംകൂടിയ കടുത്ത പനി ജില്ലയിലാകെ പടരുകയാണ്. ആശുപത്രികൾ ഭൂരിഭാഗവും പനി ബാധിതരാൽ തിങ്ങിനിറഞ്ഞിരിക്കയാണ്. തുടര്‍ച്ചയായി മൂന്നാംദിവസവും ആയിരത്തിലേറെ പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ബുധനാഴ്ച 1205 പേര്‍ക്കാണ് പനി. ചൊവ്വ 1014 പേര്‍ക്കും തിങ്കൾ 1008 പേര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രികളിലെകൂടി കണക്കെടുത്താൽ മൂന്നിരട്ടിയോളം വര്‍ധനവുണ്ടാകും. ബുധൻ 16 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബേപ്പൂര്‍ (2), നല്ലളം, ചെറുവണ്ണൂര്‍, ഒളവണ്ണ (2), പരപ്പിൽ, വെസ്റ്റ്ഹിൽ (3), കോഴിക്കോട്, കല്ലായി, പൊറ്റമ്മൽ (2), വേങ്ങേരി, പൊക്കുന്ന് മേഖലകളിലാണ് ഡെങ്കി. കൂത്താളിയിൽ ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. വയലടയിൽ ഒരാൾക്ക് എലിപ്പനിയുമുണ്ട്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽമാത്രം 73 പേര്‍ പനി ബാധിച്ച് ചികിത്സയിലുണ്ട്. നൂറുകണക്കിന് പേരാണ് ദിവസേന കാഷ്വാലിറ്റിയിലും എത്തുന്നത്. മറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാര്‍ക്കും പനി പകരുന്ന സാഹചര്യവുമുണ്ട്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും രോഗികളെ വലയ്ക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് പലപ്പോഴും ഡോക്ടറെ കാണാനാവുന്നത്. ഇതിനിടെ വരിനിന്ന് കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്.










0 comments